തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച പശ്ചാത്തലത്തിൽ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ ആലോചന. സർക്കാരുകൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. തുടർനടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിക്കട്ടെ എന്ന നിലപാടാകും തിരുവമ്പാടി ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തിൽ കൂടിയാലോചന നടത്തും. വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അക്കാര്യത്തിൽ ദേവസ്വങ്ങൾ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്കാരത്തിനും സഹായം എത്തിക്കുന്നതിനും മുൻഗണനയെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്.
സ്ഫോടനത്തിൽ മരിച്ച 14 പേരിൽ 9 പേരെ തിരിച്ചറിഞ്ഞു. പരുക്കേറ്റ് 13 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ പത്തു പേർ തീവ്രപരിചരണ വിഭാഗത്തിലും രണ്ട് പേർ വെന്റിലേറ്ററിലുമാണ്. അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം പൂർത്തിയാക്കി വിട്ടുനൽകി. ബാബു (56), സുഭദ്ര (68), അനിത (50), അഖിൽ (30), പഴയന്നൂർ സ്വദേശി വിദ്യകുമാർ (48), വേലൂർ സ്വദേശി സാജൻ (38), വിഷ്ണു (30), പ്രവീൺ (45), രജീഷ് (40), ഹരി (40), ഭവാനി (65), സുന്ദരൻ (46), എന്നിവരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
