ഇഡി ചോദ്യംചെയ്യല്‍ തുടരുന്നതില്‍ പ്രശ്‌നമില്ലെന്ന് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും തന്നോടൊപ്പമുണ്ട്. പിന്നെ എന്തിന് ഭയക്കണമെന്നും രാഹുല്‍. കോണ്‍ഗ്രസിനെ ഭയപ്പെടുത്താനാകില്ലെന്നും രാഹുല്‍ പറഞ്ഞു.

എത്ര മണിക്കൂര്‍ ചോദ്യം ചെയ്താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂര്‍ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുല്‍ ഇഡി ഓഫീസില്‍ നിന്നും മടങ്ങിയത്.

അതേസമയം, അഗ്‌നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം നടത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പദ്ധതി പിന്‍വലിക്കും വരെ പോരാട്ടം തുടരും. കോണ്‍ഗ്രസ് രാജ്യത്തെ യുവാക്കള്‍ക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകള്‍ ഇല്ലാതാക്കി. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുല്‍ ആരോപിച്ചു, സൈന്യത്തില്‍ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സര്‍ക്കാര്‍ തകര്‍ത്തു. റാങ്കുമില്ല, പെന്‍ഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *