തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകൻ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ. ഒളിവിൽ കഴിയാൻ സഹായിച്ചത് പിഎഫ്ഐ നേതാക്കളെന്നായിരുന്നു സവാദിന്റെ മൊഴി. ഇവർക്ക് കൈവെട്ട് കേസിന്റെ ഗൂഡലോചനയിൽ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് എൻഐഎ. ഡിണ്ടിഗൽ, ചെന്നൈ, കണ്ണൂർ എന്നിവിടങ്ങളിൽ പതിനാല് വർഷമാണ് സവാദ് ഒളിവിൽ കഴിഞ്ഞത്.

കേസിൽ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ 18 പേർക്ക് ശിക്ഷ വിധിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ അഞ്ച് പേരെയും ശിക്ഷിച്ചിരുന്നു. ഇനി മുഖ്യപ്രതിയായ സവാദിന്റെ അടക്കം കുറ്റപത്രം സമർപ്പിക്കാനുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് സവിദനെ ഒളിവിൽ കഴിഞ്ഞവരെ സഹായിച്ചവരിലേക്ക് അന്വേഷണം എത്തുന്നത്. എൻ‌ഐഎ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യം ഉന്നയിച്ചത്. കോടതി അപേക്ഷ അം​ഗീകരിച്ചതോടെ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് വിവരം.

2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി.ജെ.ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്. സവാദിനായി പാക്കിസ്ഥാൻ, ദുബായ്, അഫ്​ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ അന്വേഷണം നടത്തിയിരുന്നു. എന്നാൽ സവാദിനെ ഒടുവിൽ പിടികൂടിയത് കണ്ണൂരിൽ നിന്നായിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് സവാദിനെ എൻഐഎ സവാദിനെ അറസ്റ്റ് ചെയ്തത്. 2011ലാണ് കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *