കോഴിക്കോട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി. കൂത്താളി പാറേമ്മല്‍ വീട്ടില്‍ മുഹമ്മദ് അസ്ലമി(27)നാണ് നാലുവര്‍ഷം കഠിന തടവ് കോടതി വിധിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. 20,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.

2023 ജൂണ്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരാമ്പ്ര ചാനിയംകടവ് റോഡിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ഇതുവഴി കാറില്‍ വന്ന പ്രതി വണ്ടി നിര്‍ത്തി കുട്ടിയുടെ സമീപമെത്തി കൈയ്യില്‍ കയറിപ്പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

പേരാമ്പ്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എസ്‌ഐമാരായ കെ എ ജിതിന്‍ വാസ്, സി ശ്രീജ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ കോടതിയില്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *