തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതിയുടെ പരാതിയില്‍ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍. പരാതിയില്‍ കര്‍ശന നടപടിയെടുക്കാന്‍ വിഡി സതീശന്‍ നിര്‍ദേശം നല്‍കി. പരാതി ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ പികെ ശ്രീമതി പരാതി നല്‍കിയിരുന്നു. വ്യാജ വാര്‍ത്തകളില്‍ മാപ്പില്ലെന്നും മാനനഷ്ട കേസ് നല്‍കുമെന്നും പികെ ശ്രീമതി പ്രതികരിച്ചിരുന്നു.

വാര്‍ത്ത നല്‍കിയ പലരും വിളിച്ചുവെന്നും കാലില്‍ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞതായും ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ വിളിച്ചു പിന്തുണ അറിയിച്ചിരുന്നുവെന്നും പികെ ശ്രീമതി അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് പിടി തോമസ് മുന്‍പ് ചില വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്ന് രോഗമായതിനാല്‍ നിയമ നടപടി എടുത്തില്ല. സൈബര്‍ ഇടത്ത് മോശം വാക്കുപയോഗിച്ചു നടത്തുന്ന പോര്‍ വിളികളും എല്ലാവരും നിര്‍ത്തണമെന്നും പികെ ശ്രീമതി പറഞ്ഞു. കഴിഞ്ഞ ദിവസം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പികെ ശ്രീമതി വിതുമ്പിക്കരഞ്ഞിരുന്നു.

പികെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോള്‍ തീവ്രത എന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ല. ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുന്നു. ഏതോ എംഎല്‍എയുടെ ഭാര്യ എന്ന നിലയില്‍ പെന്‍ഷന്‍ വാങ്ങുന്നു എന്ന ആരോപണം മാനംകെടുത്താനാണെന്നും ശ്രീമതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *