ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ത്തന്നെ മലയാളി താരം സഞ്ജു സാംസണെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ ആവേശത്തോടെ ആയിരുന്നു മലയാളികൾ കാത്തിരുന്നത് . എന്നാല്‍ ഏവരെയും ഞെട്ടിച്ചു സഞ്ജുവിനു പകരം രവീന്ദ്ര ജഡേജയെ ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി ഇറക്കി. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ തങ്ങളുടെ തങ്ങളുടെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയതോടെ സഞ്ജുവിന് അവസരം കിട്ടിയില്ല. ഇതോടെ മുന്‍കാലങ്ങളില്‍ സംഭവിച്ചതു പോലെ ഇക്കുറിയും ബെഞ്ചിലിരുത്തി മലയാളി താരത്തെ അപമാനിക്കുമോയെന്നു പോലും ആരാധകര്‍ സംശയിച്ചു.

ഇന്നലെ ആദ്യ ടി20യിലെ വിജയത്തിനു ശേഷം സംസാരിക്കവെ എല്ലാ സംശയങ്ങള്‍ക്കും മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

ഇനിയും ജഡേജയ്ക്കു മുന്‍നിരയില്‍ അവസരം നല്‍കുമെന്നും ഏറെക്കാലമായി ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ. പ്രകടനം പുറത്തെടുക്കുന്ന ജഡേജയുടെ മികവ് നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ എത്രകണ്ട് ഫലപ്രദമാകുമെന്നു പരീക്ഷിച്ചറിയുകയായിരുന്നുവെന്നും രോഹിത് പറഞ്ഞു.

”സഞ്ജുവില്‍ നിന്നു വ്യത്യസ്തമായി ജഡേജ മൂന്നു ഫോര്‍മാറ്റുകളിലും ഓട്ടോമാറ്റിക് ചോയിസാണ്. ഏറെക്കാലമായി റെഡ്‌ബോളില്‍ ജഡേജ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. അതു നിയന്ത്രിത ഓവറിലും പരീക്ഷിക്കുകയാണ് ചെയ്തത്. അടുത്ത രണ്ടു മത്സരങ്ങളിലും ഇത് ആവര്‍ത്തിക്കും. എന്നുകരുതി സഞ്ജുവിനെ ഒഴിവാക്കുകയില്ല”- രോഹിത് പറഞ്ഞു.

മത്സരത്തില്‍ സഞ്ജുവിന് മുമ്പേ ബാറ്റിങ്ങിനിറങ്ങിയ ജഡേജയ്ക്ക് കേവലം നാലു പന്തുകള്‍ മാത്രമാണ് നേരിടാന്‍ ലഭിച്ചത്. അതില്‍ കൂറ്റനടിക്കു ശ്രമിക്കാതെ മികച്ച ഫോമിലുള്ള ശ്രേയസ് അയ്യര്‍ക്കു സ്‌ട്രൈക്ക് കൈമാറുന്ന ‘സ്മാര്‍ട്ട്’ ക്രിക്കറ്റാണ് ജഡേജ കളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *