തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 28 വാര്‍ഡുകളില്‍ 17 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. 12 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. എൽഡിഎഫിൽ നിന്ന് അഞ്ച് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫില്‍ നിന്ന് മൂന്ന് സീറ്റ് എല്‍ഡിഎഫും ഒരു സീറ്റ്എസ് ഡി പിഐയും പിടിച്ചെടുത്തു. ബിജെപിയ്ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ഒരു സീറ്റില്‍ എസ്ഡിപിഐ വിജയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാര്‍ഡുകളിലേയ്ക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ നേരത്തെ എതിരാളികളില്ലാത്തതിനാല്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു. ബാക്കി 28 വാര്‍ഡുകളിലേയ്ക്കായിരുന്നു തിരഞ്ഞെടുപ്പ്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീവരാഹം വാര്‍ഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഐഎമ്മിലെ വി ഹരികുമാര്‍ ബിജെപിയിലെ മിനിയെ 12 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡില്‍ എസ്ഡിപിഐ നേടിയ വിജയമാണ് ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായത്. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിലായിരുന്നു എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായ മുജീബ് പുലിപ്പാറ 226 വോട്ടിന് വിജയിച്ചത്.
തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലെ പുളിങ്കോട് വാര്‍ഡിലും സിറ്റിങ്ങ് സീറ്റില്‍ യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സൈദ് സബര്‍മതിയാണ് ഇവിടെ അട്ടിമറി വിജയം നേടിയത്. യുഡിഎഫ് പഞ്ചായത്ത് അംഗം രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാര്‍ഡില്‍ യുഡിഎഫിന് വിജയം. സേവ്യര്‍ ജെരോണ്‍ 269 വോട്ടിനാണ് ഇവിടെ വിജയിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ്ങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
ആലപ്പുഴ അയിരൂര്‍ ഗ്രാമപഞ്ചായത്ത് തടിയൂര്‍ വാര്‍ഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രീത ബി നായര്‍ 106 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ മിത്രക്കരി ഈസ്റ്റ് വാര്‍ഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. 15 വോട്ടിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കല്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിറ്റിങ് സീറ്റില്‍ സിപിഐയിലെ മഞ്ജു സാം 193 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചല്‍ ഡിവിഷനിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐഎമ്മിലെ വത്സമ്മ 900 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.
ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍കര വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ഷീജ ദിലീപ് 24 വോട്ടിനാണ് ഇവിടെ വിജയിച്ചത്. ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിലെ പ്രയാര്‍ തെക്ക് ബി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിറ്റിങ് സീറ്റില്‍ സിപിഐഎമ്മിലെ ജയാദേവി 277 വോട്ടുകള്‍ക്ക് വിജയിച്ചത്. കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിലെ കൊച്ചുമാംമൂട് വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് ഇവിടെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നഗരസഭയിലെ 13-ാം വാര്‍ഡിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. യുഡിഫ് സ്ഥാനാര്‍ത്ഥി മേരിക്കുട്ടി ചാക്കോ 65 വോട്ടിനാണ് ഇവിടെ വിജയിച്ചത്. അതേ സമയം പായിപ്ര പഞ്ചായത്തിലെ 10-ാം വാര്‍ഡ് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി സുജാത ജോണ്‍ 162 വോട്ടിനാണ് ജയിച്ചത്. കോതമംഗലം പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അമല്‍ രാജ് 461 വോട്ട് നേടി വിജയിച്ചു. യുഡിഎഫിലെ ബിജി സജിയെ 166 വോട്ടുകള്‍ക്ക് പരജയപ്പെടുത്തി. പെരുമ്പാവൂര്‍ അശമന്നൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡിലേയ്ത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. 40 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.
കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രജിത റ്റി ആര്‍ 235 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷിനെ അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞടുപ്പ് നടന്നത്. കോണ്‍ഗ്രസിനൊപ്പം നിന്ന ഷൈനി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലേക്ക്കൂറുമാറുകയായിരുന്നു. ഇവിടെ എല്‍ഡിഎഫിനെ പിന്നിലാക്കി ബിജെപി രണ്ടാമത് എത്തി.
ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവം മേട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ ഡി എഫിലെ ബീന ബിജു ഏഴു വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. ഇതോടെ ഇരു മുന്നണികള്‍ക്കും ഒന്‍പത് സീറ്റ് വീതമായി. യുഡിഎഫ് ആണ് നിലവില്‍ പഞ്ചായത്ത് ഭരിക്കുന്നത്.
പത്തനംതിട്ട നഗരസഭ പതിനഞ്ചാം വാര്‍ഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിജിമോള്‍ മാത്യു മൂന്ന് വോട്ടിനാണ് വിജയിച്ചത്. പുറമറ്റം പഞ്ചായത്തിലെ ഗാലക്‌സി വാര്‍ഡിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭിക ഗോപി 152 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
തൃശ്ശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് വാര്‍ഡ് നിലനിര്‍ത്തുകയായിരുന്നു. 41 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷഹര്‍ബാന്‍ വിജയിച്ചത്.
പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ പഞ്ചായത്തിലെ കീഴ്പാടം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. സിപിഐഎമ്മിലെ പി ബി പ്രശോഭ് 346 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
കോഴിക്കോട് ജില്ലയിലെ പുറമേരി പഞ്ചായത്തിലെ കുഞ്ഞല്ലൂര്‍ വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറി വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പുതിയോട്ടില്‍ അജയാണ് ഇവിടെ വിജയിച്ചത്. 20 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.
മലപ്പുറം ജില്ലയിലെ കരുളായി പഞ്ചായത്തിലെ ചക്കിട്ട മല വാര്‍ഡില്‍ യുഡിഎഫിന് വിജയം. യുഡിഎഫിലെ വിപിന്‍ കരുവാടന്‍ 397 വോട്ടിനാണ് സിറ്റിങ് സീറ്റില്‍ വിജയിച്ചത്. തിരുനാവായ പഞ്ചായത്തിസെ എടക്കുളം ഈസ്റ്റ് വാര്‍ഡിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. 260 വോട്ടിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജബ്ബാര്‍ ഉണ്ണിയാലുങ്കലിന്റെ വിജയം. എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡിലാണ് യുഡിഎഫ് വിജയം. എല്‍ഡിഎഫ് മെമ്പര്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.