എം പി സ്ഥാനത്ത് നിന്ന് അയോഗ്യമാക്കപ്പെട്ടതിന് പിന്നാലെ പാർട്ടിക്കും രാഹുൽ ഗാന്ധിക്കുമെതിരെ പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും, രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പ്രവര്‍ത്തിക്കണമെന്നും അനിൽ ആന്റണി പറഞ്ഞു. അനിലിന്റെ പ്രസ്താവനക്ക് പിന്നാലെ യൂത്ത് കോൺഗ്രസിൽ അമർഷം പുകയുകയാണ്.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ, മോദി സർക്കാരിനെ വിമർശിക്കാൻ രാഹുൽ ഗാന്ധി ഉപയോഗിച്ച് വാക്കുകൾ ഉചിതമായി തോന്നിയില്ല. പിന്നീട് തൻ്റെ പ്രസ്താവന തിരുത്താനോ പറഞ്ഞതിൽ കൂടുതൽ വിശദീകരണം നൽകാനോ അദ്ദേഹം ശ്രമിച്ചതുമില്ല. ഇതിൻ്റെ അന്തിമഫലമാണ് ഇപ്പോഴത്തെ അയോഗ്യത. അടുത്തിടെയായി രാഹുൽ അനാവശ്യ പ്രസ്താവനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹത്തിന് ചുറ്റുമുള്ളവർ രാഹുലിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാർട്ടി ജനത്തിൽ നിന്ന് അകലുകയാണെന്നും അനിൽ തുറന്നടിച്ചു.
കോൺഗ്രസിനുള്ളത് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്രം നേടിയെടുത്ത ചരിത്രമാണെന്നും 75 വർഷങ്ങൾക്ക് ഇപ്പുറം പാർട്ടിയുടെ മുൻ അധ്യക്ഷൻ ലണ്ടനിലെത്തി ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് പ്രസ്താവിക്കുന്നു. പാർട്ടിയുടെ യാത്ര ശരിയായ ദിശയിലേക്ക് ആണോന്ന് സംശയമുണ്ടെന്നും അനിൽ പറഞ്ഞു.
വരാനിരിക്കുന്ന നിർണായക സംസ്ഥാന ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യം നൽകുന്നതിന് പകരം ഒരു വ്യക്തിയുടെ പ്രൊമോഷന് വേണ്ടി സമയം പാഴാക്കുന്നു. ഇതേ വ്യക്തി നടത്തിയിട്ടുള്ള വിവാദ പ്രസ്താവനകൾ ന്യായീകരിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അനിൽ കുറ്റപ്പെടുത്തി.