ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക മേധാ പട്കറിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. മുന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേന നല്‍കിയ മാനനഷ്ടക്കേസിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഡല്‍ഹി കോടതി വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ കഴിഞ്ഞ വര്‍ഷം വിധി പറഞ്ഞ കോടതി പിഴയിനത്തില്‍ ഒരു ലക്ഷം രൂപയും ബോണ്ട് തുകയായി 25,000 രൂപയും കെട്ടിവെക്കാന്‍ ഉത്തരവിട്ടിരുന്നു. കോടതി വിധി മേധ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

രണ്ടരപതിറ്റാണ്ട് മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള എന്‍ജിഒ ആയ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ തലവനായിരുന്നു സക്സേന. തനിക്കും നര്‍മദാ ബച്ചാവോ ആന്തോളനും എതിരെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് സക്‌സേനക്കെതിരെ പട്കര്‍ കേസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ 2001ലാണ് സക്സേന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ഒരു ചാനലില്‍ തനിക്കെതിരെ മേധാ പട്കര്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നും അപമാനകരമായ പത്രക്കുറിപ്പ് ഇറക്കിയെന്നും ആരോപിച്ച് രണ്ട് കേസുകളാണ് സക്സേന നല്‍കിയത്. സക്‌സേനയെ ‘ഭീരു’ എന്ന് വിളിക്കുകയും ഹവാല ഇടപാടുകളില്‍ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്ത മേധാ പട്കറിന്റെ പ്രവര്‍ത്തികള്‍ അപമാനകരം മാത്രമല്ല മറിച്ച് അദ്ദേഹത്തെ പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണെന്നെന്നും കോടതി കണ്ടെത്തി. കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പട്കറിന് അഞ്ച് മാസം തടവും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി വിധിച്ചു.

മേധാ പട്കറിന്റെ പ്രായവും നല്ല നടപ്പും പരിഗണിച്ച കോടതി തടവില്‍ ഇളവ് നല്‍കുകയും പിഴയിനത്തില്‍ ഒരു ലക്ഷം രൂപ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ തുക കെട്ടിവെക്കാത്തതിലാണ് കോടതി നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *