നഗരത്തിലെ അഴുക്കുചാലില്‍ ഏഴ് ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബെലഗവിയിലാണ് സംഭവം. ബെലഗാവിയിലെ മുദലഗി പട്ടണത്തിിലെ ഓടയില്‍ നിന്നാണ് അഞ്ച് മാസം പ്രായമായ ഭ്രൂണങ്ങള്‍ കണ്ടെത്തിയത്.

ലിംഗനിര്‍ണയത്തിന് ശേഷം ഗര്‍ഭച്ഛിദ്രം നടത്തിയതാകാം എന്ന് ജില്ലാ ആരോഗ്യവകുപ്പ് ഓഫീസര്‍ സംശയിക്കുന്നു. നാട്ടുകാരാണ് കുപ്പിയില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തുകയും ഭ്രൂണങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭ്രൂണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് സര്‍ജിക്കല്‍ മാസ്‌ക്കും ഗ്ലൗസും കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ ശ്രീ വെങ്കിടേശ്വര മറ്റേണിറ്റി ആന്റ് ക്ലിനിക് എന്ന ആശുപത്രി താല്‍ക്കാലികമായി അടപ്പിച്ചു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടര്‍ വീണ റെഡ്ഢിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

നേരത്തെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഭ്രൂണങ്ങള്‍ ഗര്‍ഭഛിദ്രം നടത്തിയതല്ലെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വളര്‍ച്ചയില്ലാത്ത ഭ്രൂണങ്ങളായിരുന്നു ഇവയെന്നും ഗവേഷണത്തിനായി സൂക്ഷിച്ചതായിരുന്നുവെന്നുമാണ് വിശദീകരണം. പുതിയ കെട്ടിടത്തിലേക്ക് ലാബ് മാറ്റുന്നതിനിടെ ജീവനക്കാര്‍ അബദ്ധത്തില്‍ ഉപേക്ഷിച്ചതാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *