കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറില്‍നിന്ന് നടി നോറ ഫത്തേഹി അടക്കമുള്ള മറ്റുചില താരങ്ങള്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവരെയെല്ലാം കേസില്‍ സാക്ഷികളാക്കിയപ്പോള്‍ തന്നെ പ്രതിസ്ഥാനത്താക്കിയെന്ന് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ആരോപണം. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസുകളുടെ അപ്പീലിയേറ്റ് അതോറിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

അന്വേഷണ ഏജന്‍സികളുമായി എല്ലാസമയത്തും സഹകരിച്ചിട്ടുണ്ട് കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും ഇ.ഡി.യ്ക്ക് കൈമാറുകയും ചെയ്തു എന്നാല്‍ അന്വേഷണ ഏജന്‍സി വഞ്ചിക്കുകയാണ് ചെയ്തത്. യഥാര്‍ഥത്തില്‍ സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പ് രീതിയുടെ ഇരയാണ് ജാക്വിലിനെന്നും നടിക്കെതിരേ ഒരുതരത്തിലുള്ള കേസുകളില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സ്ഥിരനിക്ഷേപങ്ങളും സ്വത്തുക്കളും കണ്ടുകെട്ടിയതിനെയും നടി ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നുണ്ട്. തെറ്റായ ഉത്തരവിലൂടെയാണ് സ്ഥിരനിക്ഷേപങ്ങളടക്കം കണ്ടുകെട്ടിയതെന്നും ഈ നിക്ഷേപങ്ങള്‍ക്കൊന്നും കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറയുന്നു. ആഡംബര വസ്തുക്കൾ നൽകിയും പലർക്കും പണം നൽകിയുമാണ് ജാക്വലിൻ ഫെർണാണ്ടസുമായി സുകേഷ് ചന്ദ്രശേഖർ അടുപ്പം നേടിയിരുന്നത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പതു ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് സുകേഷ് ജാക്വലിന് നൽകിയത്.

സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നേരത്തെ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴുകോടി രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സുകേഷ് മുഖ്യപ്രതിയായ കേസില്‍ നടിയെയും പ്രതിചേര്‍ത്ത് അധിക കുറ്റപത്രം സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *