കൽപ്പറ്റ: കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ ആൾ വീണ്ടും കഞ്ചാവുമായി പിടിയിൽ. പ്രാഞ്ചി എന്ന അറിയപ്പെടുന്ന വൈത്തിരി കോട്ടപ്പടി കെ ബി റോഡ് പഴയടത്ത് വീട്ടിൽ ഫ്രാൻസിസിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാസം ഇയാളെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത എക്സൈസ് സംഘം തന്നെയാണ് ഇപ്പോഴും ഫ്രാൻസിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഞായറാഴ്ച മേപ്പാടിയിലെ സ്വകാര്യ ലോഡ്ജിലെ ഒന്നാം നിലയിലെ 106-ാം നമ്പർ മുറിയിൽനിന്നാണ് പ്രാഞ്ചിയെ എക്സൈസ് പിടികൂടിയത്. ഇയാളിൽനിന്ന് 205 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ചെറുപൊതികളാക്കി വിൽപനയ്ക്കായി തയ്യാറാക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.

ഫ്രാൻസിസിന് കഞ്ചാവ് എത്തിച്ച് നൽകുകയും മുറിയെടുത്തു നൽകുകയും ചെയ്തത് പൊഴുവന സ്വദേശിയായ അലിയാണെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ രണ്ടാം പ്രതിയാക്കി കേസെടുത്തു. അലിയെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

കർണാടകയിൽനിന്ന് അലി എത്തിച്ചു നൽകുന്ന കഞ്ചാവ് ചെറുപൊതികളാക്കി കൽപ്പറ്റ നഗരത്തിലും പരിസരത്തുമായി വിൽക്കുകയാണ് ഫ്രാൻസിസ് ചെയ്തിരുന്നത്. വിദ്യാർഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കുമാണ് ഫ്രാൻസിസ് കഞ്ചാവ് വിറ്റിരുന്നതെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.പി. അനുപ്, പ്രിവന്റീവ് ഓഫീസർ എം.എ. രഘു, കെ. ജോണി, സിവിൽ എക്‌സൈസ് ഓഫീസർ എസ്.എസ്. അനന്തു എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മേൽ നടപടികൾക്കായി പ്രതിയെ കൽപറ്റ എക്‌സൈസ് റെയിഞ്ച് ഓഫീസിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *