രാജ്യസഭാ എംപിമാർ കൂട്ടത്തോടെ കൂറുമാറിയ സംഭവത്തിൽ ആംആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. ഏഴ് എംപിമാരുടെ ബിജെപി ലയനം രാജ്യസഭ അധ്യക്ഷൻ അംഗീകരിച്ചു. ആംആദ്മി പാർട്ടി വിട്ട രാഘവ് ഛദ്ദ, സന്ദീപ് പഥക്, ഹർഭജൻ സിങ്, സ്വാതി മലിവാൾ, അശോക് മിത്തൽ തുടങ്ങി ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യത്തെ നിരസിച്ചുകൊണ്ടാണ് രാജ്യസഭ അധ്യക്ഷൻ ലയനത്തെ അംഗീകരിച്ചത്.
ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗ ബലം 106 ൽ നിന്ന് 113 ലേക്ക് വർധിക്കുകയും ആംആദ്മി പാർട്ടിയുടെ പ്രാധിനിധ്യം 3 അംഗങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്തു. നടപടിക്കെതിരെ ആംആദ്മി പാർട്ടി നിയമപരമായി പോരാടാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്.
ഡൽഹിയിലെയും പഞ്ചാബിലെയും കൂടുതൽ എംപിമാരെയും എംഎൽഎമാരെയും മറുകണ്ടം ചാടിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ആംആദ്മിയ്ക്ക് ചെറുക്കുകയും വേണം. എന്നാൽ ഇക്കാര്യങ്ങളിൽ ശ്രദ്ധ പുലർത്താതെ പാർട്ടിയുടെ കൺവീനർ അരവിന്ദ് കെജ്രിവാൾ ബംഗാളിൽ തിരഞ്ഞെടുപ്പ് തിരക്കുകളിൽ ഏർപ്പെട്ടത് ഒരു വിഭാഗം നേതാക്കളെ അതൃപ്തരാക്കിയിട്ടുണ്ട്. എംഎൽഎമാരുടെയും പ്രവർത്തകരുടെയും പിന്തുണയും വിശ്വാസവും ഉറപ്പിക്കേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്വം ആണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. പാർട്ടിയുടെ പ്രതിനിധികളുമായുള്ള കെജ്രിവാളിന്റെ കൂടിക്കാഴ്ച അനിശ്ചിതത്വത്തിൽ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
