നിറഞ്ഞ ചിരിയോടെ ഒരായിരം ഗാനങ്ങൾ നമുക്ക് സമ്മാനിച്ച കേരളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രക്കിന്ന് അറുപതാം പിറന്നാൾ. ചിത്രയുടെ പാട്ട് കേൾക്കാത്ത ഒരു ദിനം പോലും മലയാളികൾക്ക് കടന്ന് പോകുന്നില്ല.പ്രിയപ്പെട്ട മെലഡികളിൽ ചിത്രയുടെ ഒരൊറ്റ ഗാനമെങ്കിലും ഇല്ലാത്ത മലയാളികൾ കുറവായിരിക്കും
കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛനായിരുന്നു ആദ്യ ഗുരു. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിച്ച് നടത്തിയത് എം.ജി.രാധാകൃഷ്ണനാണ്. കഴിഞ്ഞ 40 വർഷത്തിലേറെയായി തന്റെ സ്വരമാധുരിയാൽ സംഗീതപ്രേമികളുടെ ഹൃദയം കവരുകയാണ് ഈ ഗായിക. ആറ് ദേശീയ പുരസ്കാരങ്ങൾ, എട്ട് ഫിലിം ഫെയർ പുരസ്കാരങ്ങൾ, 36 സ്റ്റേറ്റ് അവാർഡുകൾ, പത്മശ്രീ, 25000 ത്തിലേറെ ഗാനങ്ങൾ, 20 ഭാഷകൾ, 40 വർഷത്തെ മികവ് എന്നിങ്ങനെ നീളുന്നു ചിത്രയുടെ സംഗീതയാത്ര.
ലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള ചിത്രയുടെ സംഗീതജീവിതം നാലു പതിറ്റാണ്ടുകൾ പിന്നിടുകയാണ്.