കൊടുവള്ളിയില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവത്തില്‍ ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ നഷ്ടമായതിന്റെ പക. ആക്രമികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന വണ്ടി നഷ്ട്മായതാണ് ആക്രമണത്തിലേക്ക് എത്തിയത്. പ്രതിയായ ആട് ഷമീറും സംഘവും കാറില്‍ പിന്തുടര്‍ന്നത് മറ്റൊരാളെ ആക്രമിക്കാനെന്നും പൊലീസ് കണ്ടെത്തി. വിവാഹ ബസ് വളക്കുന്നതിനിടെ ഉണ്ടായ ഗതാഗത തടസത്തില്‍ പിന്തുടര്‍ന്ന് പോയ വാഹനം നഷ്ടമായതോടെയാണ് ബസിന് നേരേ ആക്രമണം നടത്തിയത്.

പെട്രോള്‍ പമ്പിനുള്ളില്‍ നിന്ന് റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങുകയായിരുന്ന വിവാഹസംഘത്തിന്റെ ബസിന് നേരെ സ്‌ഫോടനക വസ്തുക്കള്‍ ഉള്‍പ്പെടെ എറിയുകയും മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്യുകയുമായിരുന്നു. ഇന്നലെ പകല്‍ രണ്ടോടെയായിരുന്നു സംഭവം.

അക്രമികള്‍ എറിഞ്ഞ രണ്ടു പടക്കങ്ങളില്‍ ഒന്ന് പമ്പിനുള്ളില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോള്‍ പമ്പിന്റെ സമീപത്തു നിന്ന് മാറ്റുകയായിരുന്നു. വെണ്ണക്കാട് പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ആട് ഷമീര്‍, കൊളവായില്‍ അസീസ് എന്നിവര്‍ പൊലീസ് പിടിയിലായി.

വ്യവസായിയെയും ഭാര്യയെയും തട്ടി കൊണ്ടുപോയ കേസടക്കം നിരവധി കേസുകളില്‍ ആട് ഷമീര്‍ പ്രതിയാണ്. അക്രമികള്‍ സഞ്ചരിച്ച കാറില്‍ നിന്നും നിരവധി ആയുധങ്ങള്‍ കണ്ടടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *