മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തി പിതാവ്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്. പ്രതി അജിത് കുമാറി(29)നെയാണ് യുവതിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.

തഞ്ചാവൂരിലെ ആലങ്കുടിയിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്ന കാവ്യയെ (26) ആണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ അജിത് കുമാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. പെയിന്റിങ് തൊഴിലാളിയായ അജിത്തും കാവ്യയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധം അംഗീകരിക്കാന്‍ കുടുംബം തയ്യാറായില്ല.

തുടര്‍ന്ന് ബന്ധുവുമായി കുടുംബം കാവ്യയുടെ വിവാഹം നിശ്ചയിച്ചു. ഇക്കാര്യം അറിഞ്ഞ അജിത്ത് സ്‌കൂളിലേക്ക് സ്‌കൂട്ടറില്‍ പോകും വഴി തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ അജിത്ത് കേസില്‍ കഴിഞ്ഞ മാസം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങി.

ഇതറിഞ്ഞ കാവ്യയുടെ പിതാവ് പുണ്യമൂര്‍ത്തി മകളെ കൊന്നതില്‍ പകരം വീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ പുണ്യമൂര്‍ത്തിയും മൂന്ന് ബന്ധുക്കളും അജിത് കുമാറിന്റെ മേലക്കാലക്കുടിയിലെ വീട്ടില്‍ എത്തി ഉറങ്ങുകയായിരുന്ന അജിത് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ അജിത് കുമാര്‍ മരിച്ചു. തുടര്‍ന്ന് പുണ്യമൂര്‍ത്തിയും (53) ബന്ധുക്കളായ ലോകേഷ് (22), രാമലിംഗം (30), കറുപ്പയ്യ (55) എന്നിവര്‍ അമ്മപേട്ടൈ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. കോടതി മൂവരെയും റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *