കണ്ണൂർ∙ സിപിഐഎം സംസ്ഥാന സമിതി അംഗം പി.ജയരാജനും സ്പീക്കർ എ.എൻ.ഷംസീറിനും എതിരെ കണ്ണൂരിൽ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്ന കൊലവിളി മുദ്രാവാക്യമാണു ബിജെപി പ്രവർത്തകർ മുഴക്കിയത്. തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളി.

യുവമോർച്ച പ്രവർത്തകർക്കെതിരെ കഴിഞ്ഞദിവസം ജയരാജൻ നടത്തിയ വിവാദ പ്രസംഗത്തിനു പിന്നാലെയാണു ബിജെപി പ്രവർത്തകരുടെ കൊലവിളി. ഗണപതിയെ അപമാനിച്ചെന്ന് ആരോപിച്ച് ഷംസീറിന്റെ എംഎൽഎ ക്യാംപ് ഓഫിസിലേക്കു യുവമോർച്ച നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് നടത്തിയ വെല്ലുവിളി പ്രസംഗമാണു സംഭവങ്ങളുടെ തുടക്കം.

ഗണപതിയെ അപമാനിച്ചതിൽ മാപ്പു പറയാൻ തയാറായില്ലെങ്കിൽ ഷംസീറിനെ തെരുവിൽ നേരിടുമെന്നായിരുന്നു യുവമോർച്ച നേതാവിന്റെ പ്രഖ്യാപനം. കോളജ് അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്നു കരുതരുതെന്നും കെ.ഗണേഷ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.

പിന്നാലെ ഗണേഷിന്റെ പ്രസംഗത്തിനു മറുപടിയായി ജയരാജൻ എത്തി. ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ഷംസീർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്നും ജയരാജൻ മുന്നറിയിപ്പു നൽകി.

Leave a Reply

Your email address will not be published. Required fields are marked *