മാലയിലെ ലോക്കറ്റില്‍ പുലിപ്പല്ല് ഉപയോഗിച്ച കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയെ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. തെളിവ് ശേഖരണം നടത്തണമെന്നാണ് വനം വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ലോക്കറ്റിലേതേ യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും രാസ ലഹരി ഒന്നും താന്‍ ഉപയോഗിക്കാറില്ലെന്നും വേടന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്നലെ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചു, മൃഗവേട്ട തുടങ്ങി ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ കുറ്റങ്ങള്‍ വനംവകുപ്പ് വേടനെതിരെ ചുമത്തിയിരുന്നു. ഹില്‍പാലസ് പൊലീസില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രി തന്നെ കോടനാട് ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയിരുന്നു.

പുലിപ്പല്ലുള്ള ലോക്കറ്റ് തമിഴ്‌നാട്ടിലുള്ള ആരാധകന്‍ നല്‍കിയതാണെന്നാണ് വേടന്‍ നല്‍കിയ മൊഴി. ആദ്യം തായ്ലന്‍ഡില്‍ നിന്നും വാങ്ങിയതെന്നായിരുന്നു വേടന്‍ പറഞ്ഞത്. പിന്നീട് മാറ്റിപ്പറയുകയായിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് നിലവില്‍ വനം വകുപ്പ്.

കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി ആദ്യം അറസ്റ്റിലാകുന്നത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *