കോഴിക്കോട്: മെയ് 4ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, ഗതാഗത ക്രമീകരണം, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍, മാധ്യമങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ മടപ്പള്ളി ഗവ. കോളേജ്, കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ്, വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം എജ്യൂക്കേഷണല്‍ കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചു.

റിട്ടേണിങ് ഓഫീസര്‍മാര്‍ ഒഴികെ ആരുടെയും മൊബൈല്‍ ഫോണുകള്‍ വോട്ടെണ്ണല്‍ മുറിക്കുള്ളില്‍ അനുവദിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും പരിസരങ്ങളിലെയും സുരക്ഷ ഉറപ്പാക്കാന്‍ മൂന്ന് തലത്തിലുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധി പ്രത്യേക സോണ്‍ ആയി പ്രഖ്യാപിക്കും. ഇവിടേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പ്രവേശന കവാടങ്ങളില്‍ കര്‍ശന പരിശോധന നടത്താനും യോഗം തീരുമാനിച്ചു.

ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ പദം സിങ്, റൂറല്‍ എസ്.പി ടി ഫറാഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്‍, നോഡല്‍ ഓഫീസര്‍മാര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *