ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസ് പാർട്ടിക്കെതിരെ നിയമനടപടിക്കൊരുങ്ങി ഓൺലൈൻ പേയ്മെന്റ് ആപ്പായ ഫോൺപേ. രാഷ്ട്രീയ പോസ്റ്ററിൽ അനുവാദം കൂടാതെ തങ്ങളുടെ ബ്രാൻഡ് നെയിമും ലോഗോയും ഉപയോഗിച്ചതിനാണ് നിയമനടപടി സ്വീകരിക്കുന്നത്.

ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോസ്റ്റർ യുദ്ധത്തിനിടെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ലക്ഷ്യമിട്ട് കോൺഗ്രസിന്റെ പോസ്റ്ററുകൾ രംഗത്തുവന്നത്. എത്രയും വേഗം പോസ്റ്ററുകൾ മാറ്റണമെന്നും ഇല്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മധ്യപ്രദേശിലെ ഭോപ്പാൽ, ഇൻഡോർ, ഗ്വാളിയോർ, സെഹോർ, രേവ, മന്ദ്‌സൗർ, ഉജ്ജയിൻ, ഭിന്ദ്, ബാലാഘട്ട്, ബുധ്‌നി തുടങ്ങിയ നഗരങ്ങളിലാണ് ഈ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതിന് പുറമെ, ഈ പോസ്റ്ററുകൾ പതിപ്പിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും കോൺഗ്രസിന്റെ സംസ്ഥാന ഘടകം അതിന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ചിട്ടുണ്ട്. ശിവരാജ് ചൗഹാൻ പ്രതിനിധീകരിക്കുന്ന നിയമസഭാ സീറ്റാണ് ബുധ്‌നിയിൽ നിന്നും പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.

കോൺഗ്രസിന്റെ നടപടിക്കെതിരെ തിങ്കളാഴ്ച ഫോൺപേ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചിരുന്നു. “രാഷ്ട്രീയമോ അല്ലാതെയോ ഏതെങ്കിലും മൂന്നാം കക്ഷി തങ്ങളുടെ ബ്രാൻഡ് ലോഗോ അനധികൃതമായി ഉപയോഗിക്കുന്നതിനെ എതിർക്കുന്നു” എന്നായിരുന്നു കമ്പനിയുടെ ട്വീറ്റ്. ലോഗോ ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള അനധികൃത ഉപയോഗം “നിയമനടപടി” ക്ഷണിച്ചുവരുത്തുമെന്ന് കമ്പനി കൂട്ടിച്ചേർത്തു. അതിന് പുറമെ പോസ്റ്ററുകൾ നീക്കം ചെയ്യാൻ കോൺഗ്രസിനോട് അഭ്യർത്ഥിച്ചു.

വിഷയത്തിൽ പ്രതികരിച്ച് ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. പോസ്റ്ററുകൾ പതിച്ചതിന് പിന്നാലെ കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കാണിക്കുന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *