മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന് മാത്രമല്ല, മലയാള സിനിമയിലെ ട്രെൻഡ് സെറ്ററും കൂടിയായിരുന്നു ‘സ്‍ഫടികം’. ഭദ്രൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. 1995 മാർച്ച് 30നാണ് ‘സ്‍ഫിടികം’ മലയാളികൾക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ‘സ്‍ഫടിക’മെന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
”എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ‘ആടു തോമ’ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം ഒമ്പതിന് ‘സ്‍ഫടികം’ 4k അറ്റ്‍മോസിൽ എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. ‘അപ്പോൾ എങ്ങനാ.. ഉറപ്പിക്കാവോ?’ ” – മോഹൻലാൽ സമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.
ഫെബ്രുവരി 9ന് 4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രാവ്യ ചാരുതയോടെ ചിത്രം 150ൽ പരം തിയേറ്ററുകളിലെത്തുമെന്ന് സംവിധായകൻ ഭദ്രൻ അറിയിച്ചു.
ഇന്ത്യൻ സിനിമയിൽ തന്നെ പകരം വയ്ക്കാനില്ലാത്ത തീപ്പൊരി സിനിമയായ ‘സ്ഫടികം’ മലയാളസിനിമയിൽ എക്കാലത്തേയും മികച്ച ജനപ്രിയ ചിത്രവുമാണ്. ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയും ലൈലയും എസ്ഐ കുറ്റിക്കാടനും ഒറ്റപ്ലാക്കനച്ചനുമൊക്കെ വീണ്ടും ജീവസ്സുറ്റ കഥാപാത്രങ്ങളായി 4കെ ദൃശ്യശ്രാവ്യമികവിൽ മുന്നിലെത്തുമ്പോൾ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടെ പ്രായഭേദമെന്യേ ഏവർക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം സിനിമയിലുണ്ടാകുമെന്നാണ് ഭദ്രൻറെ ഉറപ്പ്.
മാത്രമല്ല സിനിമയിലെ ചില രംഗങ്ങൾ റീ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അങ്ങനെയുള്ള ചില സർപ്രൈസ് എലമെൻറുകളും സിനിമയുടെ റീ റിലീസിനെ കൂടുതൽ ആകർഷകമാക്കുമെന്നും അദ്ദേഹം അറിയിച്ചിരിക്കുകയാണ്.
സംവിധായകൻ ഭദ്രൻറെ മാസ്റ്റർ ക്ലാസ് സിനിമ കൂടിയായ സ്ഫടികം ഇന്നും കാലാതിവർത്തിയായി പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെ പ്രേക്ഷക മനസ്സുകളിലുണ്ട്. അസാധ്യമായ കഥാപാത്രസൃഷ്ടിയും അനന്യമായ മേക്കിംഗുമുള്ള ചിത്രം രണ്ടരപതിറ്റാണ്ടിന് ശേഷം കാലഘട്ടത്തിന് ചേർന്ന മാറ്റങ്ങളോടെ 4കെ ക്വാളിറ്റിയിൽ ഡിജിറ്റൽ പതിപ്പായി പുറത്തിറങ്ങുമ്പോൾ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ചിത്രം ആസ്വദിക്കാനാകുന്ന ദൃശ്യവിരുന്നാകും.
