തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവത്തിൽ ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വിഷയത്തിൽ ഏത് തരത്തിലുള്ള അന്വേഷണത്തോടും എതിർപ്പില്ലെന്ന് കൊട്ടാരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും കണക്കുകളും സുതാര്യമായിരിക്കണം. ഫണ്ട് വിവരങ്ങൾ ക്ഷേത്ര അധികൃതർ പുറത്തുവിട്ടില്ലെങ്കിലും സർക്കാർ അത് പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കുമെന്നും മന്ത്രി ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
കഴിഞ്ഞ 6-7 മാസങ്ങൾക്കിടയിൽ ക്ഷേത്ര ശ്രീകോവിലിനുള്ളിലെ അമൂല്യമായ വൈരനാമം, സ്വർണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വർണ്ണാഭരണങ്ങൾ എന്നിവ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതേ കാലയളവിൽ കവടിയാർ കൊട്ടാരത്തിലും മോഷണം നടന്നിട്ടുള്ളതിനാൽ, ഈ രണ്ട് സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിന് തീരുമാനമെടുക്കാനാവില്ലെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ. നിലവിൽ പ്രത്യേക അന്വേഷണ സംഘത്തെ മാറ്റാൻ സർക്കാരിന് അധികാരമില്ലെന്നും അത് ഹൈക്കോടതി നിർദ്ദേശപ്രകാരം നിയമിക്കപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
