യുഎസിന്റെ ഇതിഹാസ ടെന്നിസ് താരം സെറീന വില്യംസ് വിംബിള്‍ഡനില്‍നിന്ന് പുറത്തേക്ക്. ഒന്നാം റൗണ്ട് മത്സരത്തിനിടെ കാലിന് പരിക്കേറ്റ സെറീന കളത്തില്‍ നിന്നും മുടന്തിയാണ് പുറത്തേക്ക് പോയത്. 24-ാം ഗ്രാന്‍സ്‌ലാം കിരീടവുമായി വനിതാ ടെന്നിസിലെ റെക്കോര്‍ഡിനൊപ്പം എത്താനുള്ള മുപ്പത്തൊന്‍പതുകാരിയായ സെറീനയുടെ ശ്രമമാണ് ആദ്യ റൗണ്ടിലെ പരിക്കില്‍ വീണുടഞ്ഞത്. പരിക്കേറ്റ് മുടന്തി കളംവിട്ട സെറീന, കണ്ണീരോടെയാണ് വിംബിള്‍ഡനില്‍നിന്നുള്ള പിന്‍മാറ്റം പ്രഖ്യാപിച്ചത്. റോജര്‍ ഫെഡററുടെ ആദ്യ റൗണ്ട് എതിരാളിയായിരുന്ന അഡ്രിയാന്‍ മന്നാരീനോയ്ക്ക് പിന്നാലെ സെറീനയ്ക്കും കളത്തില്‍ തെന്നിവീണ് പരിക്കേറ്റതോടെ, മത്സരം നടക്കുന്ന പുല്‍മൈതാനത്തിന്റെ കാര്യത്തിലും സംശയങ്ങളുയര്‍ന്നു.

Serena Williams Out of Wimbledon With an Injury - The New York Times

വിംബിള്‍ഡനില്‍ ഏഴു തവണ കിരീടം ചൂടിയിട്ടുള്ള സെറീന, ഇത്തവണ ആറാം സീഡായാണ് ലണ്ടനില്‍ മത്സരിക്കാനെത്തിയത്. ബെലാറസിന്റെ സീഡില്ലാ താരം അലക്‌സാന്ദ്ര സാസ്നോവിച്ചിനെതിരെ ലീഡ് ചെയ്യുമ്പോഴാണ് താരത്തിന് പരിക്കേറ്റത്. കോര്‍ട്ടില്‍ തെന്നിവീണ സെറീന ഉടന്‍തന്നെ വൈദ്യസഹായം തേടിയിരുന്നു. നീണ്ട ചികിത്സയ്ക്കുശേഷം സെറീന കളത്തിലേക്കു തിരിച്ചെത്തിയെങ്കിലും പരിക്കിന്റെ ലക്ഷണങ്ങള്‍ മുഖത്തും കളിയിലും പ്രകടമായിരുന്നു. കളി തുടരാനാകാതെ പുല്‍മൈതാനത്ത് കണ്ണീരോടെ മുട്ടുകുത്തിയിരുന്ന സെറീന, പരസഹായത്തോടെയാണ് കളംവിട്ടത്.

‘വലതുകാലിന് പരിക്കേറ്റ സാഹചര്യത്തില്‍ തകര്‍ന്ന ഹൃദയത്തോടെയാണ് വിംബിള്‍ഡനില്‍നിന്ന് ഞാന്‍ പിന്മാറ്റം പ്രഖ്യാപിക്കുന്നത്’ – സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘കളത്തിലെ പോരാട്ടം കൂടുതല്‍ അര്‍ഥവത്താക്കുന്ന എന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് സ്‌നേഹവും
കൃതജ്ഞതയും. ഇന്ന് കളത്തിലെത്തിയപ്പോഴും പിന്നീട് പരിക്കേറ്റ് കളം വിട്ടപ്പോഴും നിങ്ങള്‍ എനിക്കു തന്ന പിന്തുണ ലോകം കീഴടക്കിയ പ്രതീതിയാണ് എനിക്ക് നല്‍കിയത്’ – സെറീന വ്യക്തമാക്കി.

ഏറ്റവുമൊടുവില്‍ വിംബിള്‍ഡനില്‍ കളിച്ച നാലു തവണയും ഫൈനലിലെത്തിയ താരമാണ് സെറീന. അതേസമയം, വനിതാ സിംഗിള്‍സില്‍ കൂടുതല്‍ ഗ്രാന്‍സ്‌ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള സെറീനയുടെ ശ്രമങ്ങള്‍ നാലു വര്‍ഷമായി ഫലം കണ്ടിട്ടില്ല. 2017ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് സെറീന ഏറ്റവും അവസാനമായി ഗ്രാന്‍സ്‌ലാം കിരീടം ചൂടിയത്.

ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ നവോമി ഒസാകയും മൂന്നാം റാങ്കുകാരിയായ സിമോണ ഹാലെപ്പും വിംബിള്‍ഡനില്‍നിന്ന് നേരത്തേ തന്നെ പിന്‍മാറിയതിനാല്‍, ഇത്തവണ കിരീടം ചൂടാമെന്ന പ്രതീക്ഷയിലായിരുന്നു സെറീന. ഈ പ്രതീക്ഷകള്‍ക്കാണ് കളത്തിലെ പരിക്ക് തടയിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *