കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23 അംഗ സംഘം ഇന്നലെ രാത്രി 12.30 ഓടെ കാഠ്മണ്ഡുവിലെത്തി. നാട്ടിലേക്ക് യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇവരിപ്പോള്‍. കൈലാസത്തിന്റെ ബേസ് ക്യാമ്പായ ദാര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് ഇവര്‍ പ്രളയത്തില്‍പ്പെടുന്നത്. തുടര്‍ന്ന് ഇവരെ കോട്ടാരി വഴി ‘സേവ’ ക്യാമ്പില്‍ എത്തിക്കുകയായിരുന്നു. നേപ്പാളില്‍ നിന്നും മടങ്ങുന്നവരില്‍ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുളള ആറംഗ ഡോക്ടര്‍മാരുടെ സംഘവുമുണ്ട്. ഇവര്‍ കൈലാസ ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. ഇന്ന് വൈകുന്നേരത്തോടെ ഇവര്‍ കാഠ്മണ്ഡുവില്‍ എത്തും. ഇവര്‍ സുരക്ഷിതരായി യാത്ര ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സംഘത്തിലെ മറ്റുളളവര്‍ കേരളത്തില്‍ കുടുംബവേരുളള ബ്രിട്ടീഷ് പൗരത്വമുളളവരാണ്. ഇതുകൂടാതെ, ട്രാവല്‍ ഏജന്‍സി വഴി കാഠ്മണ്ഡുവിലേയ്ക്ക വിനോദയാത്രയ്ക്കു പോയ 44 പേരടങ്ങുന്ന മറ്റൊരു സംഘം ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. നിലവില്‍ ഗോരക്പൂരിലുള്ള ഇവര്‍ അവിടെ നിന്നും ബസ് മാര്‍ഗ്ഗം ബാംഗ്ലൂരുവിലേയ്ക്ക് തിരിച്ചു. ഇന്ന് രാത്രി എട്ടരയോടെ ബാംഗ്ലൂരില്‍ എത്തുന്ന ഇവര്‍, അവിടെ നിന്നും ബസ് മാര്‍ഗം കോഴിക്കോട്ടേക്ക് തിരിക്കും. നാളെ രാവിലെ ഇവര്‍ കോഴിക്കോട് എത്തിച്ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്.

പ്രളയത്തെത്തുടര്‍ന്നുളള സാഹചര്യത്തില്‍ നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതരാണ്. ഇവര്‍ നേപ്പാളിലും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമായി സുരക്ഷിതരായി കഴിയുന്നതായും നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ തുടരുന്നതായും അറിയിച്ചിട്ടുണ്ട്. ഇവരില്‍ 16 പേര്‍ ഇന്നലെ നാട്ടിലെത്തിയിരുന്നു. ഏഴു പേരെയാണ് ഇനി കണ്ടെത്താനുളളത്. ഇവരില്‍ നാലു പേര്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുളളവരും ഒരാള്‍ക്ക് ബ്രിട്ടീഷ് പൗരത്വവും മറ്റൊരാള്‍ക്ക് യുഎസ് പൗരത്വവുമുളളവരാണ്. ഒരാള്‍ കൊല്ലം സ്വദേശിയാണ്. ഇവരുടെ വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നേപ്പാളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്ട്‌സ് സൗകര്യമൊരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *