കോഴിക്കോട്: ഒളവണ്ണയിലെ ഹോട്ടലുടമ സിദ്ദിഖിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി മുഖ്യപ്രതികളെ കോഴിക്കോട്ടെത്തിച്ചു. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡികാസ ഇന്‍ ലോഡ്ജിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മുഖ്യപ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരെ കൊണ്ടുവന്നത്.

പോലീസ് അറിയിച്ചതനുസരിച്ച് സംഭവദിവസം ഹോട്ടലിലുണ്ടായിരുന്ന ജീവനക്കാരോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ഫര്‍ഹാനയും ഷിബിലിയും പോലീസിന് മുന്നില്‍ വിശദീകരിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതികളെ കൊണ്ടുവന്നത്. നാടിനെ നടുക്കിയ കൊലപാതകക്കേസിലെ പ്രതികളെ കാണാൻ നിരവധി പേർ ഹോട്ടൽ പരിസരത്തു നിലയുറപ്പിച്ചിരുന്നു.

മൃതദേഹം കഷ്ണങ്ങളാക്കുന്നതിന് പ്രതികള്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ വാങ്ങിയ കടയിലും ട്രോളി ബാഗുകൾ വാങ്ങിയ കടയിലും ഇന്ന് ഉച്ചകഴിഞ്ഞ് തെളിവെടുപ്പ് നടത്തും. കട്ടർ കല്ലായി റോഡിലെ കടയിൽ നിന്നും ട്രോളി ബാഗുകൾ മാനാഞ്ചിറയിലെ കടയിൽ നിന്നുമാണ് പ്രതികൾ വാങ്ങിയത്.

ഇന്നലെ പ്രതികളുമായി അട്ടപ്പാടിയിലും ഫര്‍ഹാനയുടെ വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അട്ടപ്പാടിയില്‍ നിന്നും സിദ്ദിഖിന്‍റെതെന്ന് കരുതുന്ന മൊബൈല്‍ ഫോണും ഫര്‍ഹാനയുടെ വീട്ടില്‍ നിന്നും കൊലപ്പെടുത്തുമ്പോള്‍ സിദ്ദിഖ് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ച നിലയിലും കണ്ടെത്തി. പ്രതികളായ ഫര്‍ഹാന, ഷിബിലി എന്നിവരാണ് നിലവില്‍ പോലീസിന്‍റെ കസ്റ്റഡിയില്‍ ഉള്ളത്. ജൂണ്‍ രണ്ടിനാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുക. ഇതിനകം പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *