ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ തെളിവില്ലെന്ന് ഡല്‍ഹി പൊലീസ്. 15 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

തെളിവില്ലാത്തതിനാലാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതെന്നും ഗുസ്തി താരങ്ങളുടെ അവകാശവാദത്തിന് തെളിവില്ലെന്നും ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കാത്തതില്‍ ഗുസ്തി താരങ്ങള്‍ അതിശക്തമായി പ്രതിഷേധിക്കുന്നതിനിടെയാണ് ഡല്‍ഹി പൊലീസ് സംഭവത്തിനു തെളിവില്ലെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിനായി തങ്ങള്‍ നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നു പ്രഖ്യാപിച്ച താരങ്ങളെ കര്‍ഷക നേതാക്കള്‍ ഇടപെട്ടാണ് പിന്‍വലിപ്പിച്ചത്.

യുപിയിലെ കൈസര്‍ഗഞ്ചില്‍നിന്നുള്ള ബിജെപി എംപിയായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ 2 എഫ്‌ഐആര്‍ ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 7 താരങ്ങള്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെന്നു കാട്ടിയാണു ഏപ്രില്‍ 23നു താരങ്ങള്‍ ജന്തര്‍മന്തറില്‍ സമരം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *