തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് 60 വയസ് തികയുന്നു. പി ടി ചാക്കോക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം വിശ്രമമില്ലാത്ത ഓട്ടങ്ങള്‍ക്കിടയിലാണ് ഷഷ്ടിപൂര്‍ത്തി. പിറന്നാള്‍ ദിനത്തില്‍ പ്രത്യേക പരിപാടികളും കാര്യമായ ആഘോഷങ്ങളുമില്ല. താന്‍ ഒരിക്കലും പിറന്നാള്‍ ദിനം ആഘോഷിച്ചിട്ടില്ലെന്നും എല്ലാ ദിവസവും പോലെ അത് കടന്നുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നെട്ടൂരില്‍ വടശ്ശേരി ദാമോദരന്റേയും വി വിലാസിനിയമ്മയുടേയും മകനായി ജനനം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 1996ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റുകൊണ്ടാണ് സതീശന്റെ തെഞ്ഞെടുപ്പു രാഷ്ട്രീയ തുടക്കം. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ എം ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി.

2006-ലും 2011-ലും 2016-ലും 2021-ലും ഇതേ മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതല്‍ മാധ്യമശ്രദ്ധ നേടി. 2006-11 കാലത്ത് ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് സതീശനാണ്.

Leave a Reply

Your email address will not be published. Required fields are marked *