കോഴിക്കോട്: അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധനാ ഫലം അമ്മയ്ക്ക് അനുകൂലമായി. ഇതോടെ അടുത്ത ദിവസങ്ങളിൽ തന്നെ കുഞ്ഞിനെ അമ്മയ്ക്ക് തിരികെ കൈമാറും. കഴിഞ്ഞ നാല് മാസമായി കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി അമ്മ ജില്ലാ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. വെള്ളയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ഡിഎൻഎ പരിശോധന നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

എന്നാൽ, പരിശോധനയ്ക്കായി 25,000 രൂപ അമ്മ തന്നെ നൽകണമെന്ന് സിഡബ്ല്യുസി അധികൃതരും ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. തുടർന്ന് മന്ത്രി ഇടപെടുകയും ഡിഎൻഎ പരിശോധനയ്ക്കുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിക്കുകയും പണം അനുവദിക്കുകയും ചെയ്തു. ഇന്നലെയാണ് ഡിഎൻഎ ഫലം പുറത്തുവന്നത്.

കുട്ടിയെ കൈമാറുന്നതിന് മുന്നോടിയായി കുട്ടിക്ക് വളരാൻ ആവശ്യമായ സുരക്ഷിതമായ സാഹചര്യമുണ്ടോ എന്ന് സിഡബ്ല്യുസി വിശദമായി പരിശോധിക്കും. തുടർന്ന് ഡിസിപിയുടെ നേതൃത്വത്തിൽ അമ്മയ്ക്ക് കൗൺസലിങ് നൽകും. ഇതിനുശേഷമേ കുഞ്ഞിനെ ഔദ്യോഗികമായി കൈമാറുകയുള്ളൂവെന്ന് സാമൂഹിക നീതി വകുപ്പ് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ മാർച്ച് നാലിനാണ് കോഴിക്കോട്ടെ ഗവ. ആശുപത്രിയിൽ അമ്മ കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് മാർച്ച് 12-ന് രാത്രി 10:30-ഓടെ ബീച്ച് ഗവ. ആശുപത്രിക്ക് കീഴിലുള്ള അമ്മത്തൊട്ടിലിൽ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ 48 ദിവസങ്ങൾക്ക് ശേഷം കുഞ്ഞിനെ തിരികെ ലഭിക്കാൻ വേണ്ടി അമ്മ സിഡബ്ല്യുസിയെ സമീപിക്കുകയായിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിന് സിഡബ്ല്യുസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടന്നു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബിലാണ് അമ്മയുടെയും കുട്ടിയുടെയും ഡിഎൻഎ പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *