തൃശൂര്‍: പൂരം അലങ്കോലമാക്കിയതില്‍ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍.
ഇതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. പൂരം വിഷയത്തില്‍ പൊലീസിന് വീഴ്ച പറ്റി. അന്നു തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ എഡിജിപി അജിത് കുമാറിന് ഇതില്‍ പങ്കുണ്ടോയെന്ന് അറിയില്ല. പി വി അന്‍വര്‍ പറഞ്ഞ കാര്യങ്ങളല്ലാതെ തന്റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

പൂരം കലക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. ഇതു യാദൃച്ഛികമായി സംഭവിച്ച കാര്യമല്ല. സംഭവത്തിലെ ഗൂഢാലോചന പുറത്തുവരണം. പൂരം വിവാദത്തില്‍ നടത്തിയ അന്വേഷണം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇതു പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും സുനില്‍ കുമാര്‍ അറിയിച്ചു.

വെടിക്കെട്ട് വേണ്ടെന്നു വച്ചത് ആരാണെന്ന് ജനം അറിയണം. വൈകീട്ടോടെയാണ് പൊലീസിന്റെ കൃത്യവിലോപമുണ്ടായത്. അതുവരെ രംഗത്തില്ലാത്ത ബിജെപി സ്ഥാനാര്‍ഥി സ്ഥലത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു വ്യക്തമാക്കുന്നതാണിത്. അനിഷ്ടസംഭവങ്ങളില്‍ കമ്മിഷണര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ എന്നെ ഉള്‍പ്പെടെ പ്രതിക്കൂട്ടിലാക്കിയിരുന്നു. എഡിജിപിക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *