കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസവും നടന്‍ സിദ്ദിഖ് കാണാമറയത്ത്. കൊച്ചിയില്‍ അടക്കം തിരച്ചില്‍ നടത്തിയെങ്കിലും പോലീസിന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് അന്വേഷണം തുടരുന്നത്. അതിനിടെ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

താരസംഘടനയായ അമ്മയും ഡബ്‌ള്യൂസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്നാണ് സിദ്ദീഖ് സുപ്രിം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയത്. ആരോപിക്കപ്പെടുന്ന സംഭവത്തിനു ശേഷം, എട്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പരാതിയുമായി എത്തിയതിലെ അസ്വാഭാവികത, ഹൈക്കോടതിക്ക് പിന്നാലെ സുപ്രിം കോടതിയിലും ഉയര്‍ത്തിക്കാട്ടുന്നു. പേരക്കുട്ടി അടക്കമുള്ള കുടുംബത്തിലെ 65 വയസുള്ള, മുതിര്‍ന്ന അംഗമാണ് താന്‍ . നിരവധി പുരസ്‌കാരങ്ങളും അംഗീകാരവും ലഭിച്ച തന്റെ പേരില്‍ മറ്റു ക്രിമിനല്‍ കേസ് ഇല്ലെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *