വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാർബർഗ് വൈറസ് ബാധ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കുന്നതാണ് മാർബർഗ് വൈറസ് .
ഗ്വക്കെഡോയിൽ ആഗസ്റ്റ് രണ്ടിന് മരിച്ച രോഗിയിൽ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് രോഗബാധ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം നടത്തിയ പരിശോധനയിൽ എബോള നെഗറ്റീവായെങ്കിലും മാർബർഗ് പോസിറ്റീവാകുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേർ നിരീക്ഷണത്തിലാണ്.
ഗിനിയൻ സർക്കാറും മാർബർഗ് കേസ് സ്ഥിരീകരിച്ചിട്ടുണ്ട് . റൗസെറ്റസ് വവ്വാലുകൾ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ് മാർബർഗ് പടരാൻ സാധ്യത. രോഗവ്യാപനം തടയാനായി രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. . ഗിനിയയിൽ എബോളയുടെ രണ്ടാം വരവിന് അന്ത്യമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ടു മാസം പിന്നിടുമ്പോഴാണ് മാർബർഗ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം തുടങ്ങിയ എബോള ബാധയിൽ 12 ജീവനുകളാണ് നഷ്ടമായത്.
പടിഞ്ഞാറൻ ആഫ്രിക്കയില്‍ ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പ്രത്യേക ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് മാര്‍ബര്‍ഗ് വൈറസ് ബാധയേറ്റ രോഗികള്‍ക്ക് നല്‍കുന്നത്. അംഗീകൃത വാക്സിനുകളോ ആൻറിവൈറൽ ചികിത്സകളോ ഇല്ല
