തിരുവനന്തപുരം: ജീവിതത്തില്‍ നേരിട്ട ആദ്യ സസ്‌പെന്‍ഷനെന്ന് പ്രശാന്ത്. തിങ്കളാഴ്ചയാണ് കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനു ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്‌പെന്‍ഷന്‍ ഉത്തരവ് ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കും. ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറിയില്‍നിന്ന് സസ്പെന്‍ഷന്‍ ഉത്തരവ് കൈപറ്റാനായി സെക്രട്ടറിയേറ്റിലേക്കു പുറപ്പെടുന്നതിനുതൊട്ടുമുന്‍പാണ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്പെന്‍ഷനാണ്. സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോള്‍ പോലും സസ്പെന്‍ഷന്‍ കിട്ടിയിട്ടില്ല. സസ്പെന്‍ഷന്‍ ഉത്തരവ് കൈപ്പറ്റിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യമുണ്ട്. മൗലികാവകാശങ്ങളുടെ ഭാഗമാണിത്. ശരിയെന്നു കരുതുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണു വിശ്വസിക്കുന്നത്. പെരുമാറ്റച്ചട്ടം മാത്രമാണ് ഞങ്ങള്‍ക്ക് ബാധകമായിട്ടുള്ളത്. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ പറുന്നതില്‍ തെറ്റില്ല. ഭരണഘടന നല്‍കുന്ന അവകാശങ്ങളാണ് ഞാന്‍ പറയുന്നത്. അതിന് കോര്‍ണര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും താന്‍ നിയമം പഠിച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു.
അഡിഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ നടത്തിയ ‘ചിത്തരോഗി’ പരാമര്‍ശം ഭാഷാപരമായ പ്രയോഗം മാത്രമാണെന്നും അദ്ദേഹം വാദിച്ചു. മലയാളത്തില്‍ ഇത്തരത്തില്‍ നിരവധി പഴംചൊല്ലുകളും പ്രയോഗങ്ങളുമുണ്ട്. എല്ലാവരെയും സുഖിപ്പിച്ചു സംസാരിക്കല്‍ നടക്കില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.
ജയതിലകിനും വ്യവസായ വകുപ്പ് ഡയരക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനുമെതിരെ സോഷ്യല്‍ മീഡിയില്‍ നടത്തിയ പരസ്യ വിമര്‍ശനത്തിനു പിന്നാലെയാണ് എ. പ്രശാന്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ. ഗോപാലകൃഷ്ണനെതിരെയും നടപടി സ്വീകരിച്ചിരുന്നു. രണ്ടുപേരെയും സസ്പെന്‍ഡ് ചെയ്താണ് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ പ്രകാരമായിരുന്നു നടപടി.
