അഫ്ഗാനില്‍ തടവിലായിരുന്ന നിമിഷയടക്കമുള്ള എട്ട് മലയാളികളെ താലിബാന് മോചിപ്പിച്ചതായ വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. ജയിൽ മോചനത്തില്‍ സന്തോഷമുണ്ടെന്ന് അമ്മ ബിന്ദു വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ നിമിഷയെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അമ്മ ആവശ്യപ്പെട്ടു. അഫ്ഗാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ വിമാനമയച്ച് നാട്ടിലെത്തിക്കുന്നുണ്ടല്ലോ. നിമിഷയേയും മോചിപ്പിച്ചതായി അറിയുന്നു. പക്ഷേ സത്യാവസ്ഥ അറിയില്ല. എന്തായാലും ദൈവത്തിന് നന്ദി.-ബിന്ദു പറഞ്ഞു.
അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനില്‍ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെയാണ് താലിബാന് മോചിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരിന്നു. മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസ്സില്‍ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കുകയും ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളും മോചിതരായവരില്‍ ഉണ്ടെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.
താലിബാന് വിട്ടയച്ചവരില്‍ ഏറിയ പങ്കും ഐഎസ്, അല്‍ഖായിദ തടവുകാരാണ്. കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവിടങ്ങളിലെ ജയിലുകളിലുണ്ടായിരുന്നവരാണ് മോചിപ്പിക്കപ്പെട്ടത്. കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയ നിമിഷ ഫാത്തിമ അടക്കം എട്ട് മലയാളികള്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
2016ലാണ് ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേരാനായി നിമിഷ ഫാത്തിമ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ നേരത്തെ അഫ്ഗാനിസ്താന് തയ്യാറായിരുന്നെങ്കിലും, രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്
