പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസിയെന്നു നാട്ടുകാര്‍. സുധാകരന്റെ കുടുംബത്തോടുള്ള പകയ്ക്ക് കാരണം ജോത്സ്യ പ്രവചനമാണെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. ലോറി ഡ്രൈവറാണ് ചെന്താമര. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യയും മകളും വര്‍ഷങ്ങളായി ഇയാളില്‍ നിന്നും അകന്നു കഴിയുകയാണ്. കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി ചെന്താമരയോട് പറഞ്ഞിരുന്നു.

ആ സ്ത്രീ സുധാകരന്റെ ഭാര്യ സജിതയാണെന്നായിരുന്നു ചെന്താമര വിശ്വസിച്ചിരുന്നത്. ഭാര്യയും മക്കളും തന്നോട് അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദം മൂലമാണെന്നാണ്, സജിതയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായപ്പോള്‍ ചെന്താമര പൊലീസിനോട് പറഞ്ഞത്. 2019 ലായിരുന്നു ചെന്താമര സജിതയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്.

ചെന്താമരയില്‍ നിന്നും ഭീഷണിയുണ്ടെന്ന് കാണിച്ച് ഡിസംബര്‍ 29 ന് സുധാകരന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ചെന്താമരയെ വിളിച്ച് താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *