അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്ര നേട്ടവുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന റെക്കോര്‍ഡ് ഇനി ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലന്‍ഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം.
അയര്‍ലണ്ടിനെതിരൊയ മത്സരത്തില്‍ 95ാം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് ക്രിസ്റ്റ്യാനോ ചരിത്രത്തില്‍ ഒരിക്കല്‍ കൂടി തന്റെ പേര്‍ രേഖപ്പെടുത്തിയത്. തന്റെ 18ാം വയസ്സില്‍ 2003ല്‍ ഖസാക്കിസ്താനെതിരെയാണ് ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനായി അന്താരാഷ്ട്ര മത്സരങ്ങളില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2004 യൂറോയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഗ്രീസിന് എതിരെ പോര്‍ച്ചുഗലിനായി തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചു. പിന്നീട് 18 വര്‍ഷം നീണ്ട കരിയറില്‍ നേടിയത് 180 മത്സരങ്ങളില്‍ നിന്ന് 111 ഗോളുകളായിരുന്നു.
അലി ദെയുടെ ചരിത്രനേട്ടം സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തപ്പെട്ടപ്പോഴും അദ്ദേഹം ഗോള്‍ നേടിയ മത്സരങ്ങളിലെ എതിരാളികള്‍ ദുര്‍ബലരാണ് എന്ന ആക്ഷേപം നിലനിന്നിരുന്നു. അപ്പോഴും ആ റെക്കോര്‍ഡ് തകര്‍ക്കപ്പെടില്ലെന്നായിരുന്നു അക്കാലത്ത് പലരും കരുതിയിരുന്നത്. എന്നാല്‍ ആ റെക്കോര്‍ഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തകര്‍ക്കുമ്പോള്‍ ആര്‍ക്കും അമ്പരപ്പില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. കാരണം ക്രിസ്റ്റ്യാനോ ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാണ്.
രണ്ട് ഗോളുകളാണ് ഇന്നലെ നടന്ന അയര്‍ലണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ക്രിസ്റ്റ്യാനോ നേടിയത്. ആദ്യം ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ പാഴാക്കി. പിന്നാലെ ചരിത്രം തിരുത്തി ആ ഗോളുകള്‍ പിറന്നു. 88 മിനിറ്റു വരെ മത്സരത്തില്‍ പിന്നിലായിരുന്ന പോര്‍ച്ചുഗല്‍. 89ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡറില്‍ കൂടി പിറന്ന ഗോളില്‍ ഒപ്പത്തിനൊപ്പം എത്തി. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ വീണ്ടും റൊണാള്‍ഡോ വലകുലുക്കി. ഇതോടെ മത്സരം പോര്‍ച്ചുഗല്ലിന് ഒപ്പവും ചരിത്ര നേട്ടത്തില്‍ റൊണാള്‍ഡോയുടെ പേരും രേഖപ്പെടുത്തുകയായിരുന്നു.
ഗോള്‍ നേട്ടത്തിനൊപ്പം ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച യൂറോപ്യന്‍ താരങ്ങളില്‍ ഒരാളായും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറി.
