തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡുകളുടെ നിര്‍മ്മാണ അവകാശികളുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്ക് ഇടയില്‍ വ്യത്യസ്ത അഭിപ്രായം. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് റോഡുകള്‍ തയ്യാറാക്കിയത്. എന്നാല്‍ ഉദ്ഘാടന സമയത്ത് തദ്ദേശ വകുപ്പിനെ വെട്ടി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പൂര്‍ണമായി ക്രെഡിറ്റ് ഏറ്റെടുക്കാന്‍ നീക്കം നടത്തിയതോടെ എതിരഭിപ്രായമുയര്‍ന്നെന്നാണ് വിവരം.

രണ്ടു മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാര്‍ട്ട് സിറ്റി റോഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അറിയുന്നത്.

സ്മാര്‍ട്ട സിറ്റിയുടെ ഭാഗമായി തലസ്ഥാനത്തെ റോഡുകള്‍ കുഴിച്ചിട്ട് മാസങ്ങളോളം അങ്ങനെ കിടന്നതില്‍ ചെറിയ ജനരോഷമല്ല സര്‍ക്കാരും,കോര്‍പ്പറേഷനും കേള്‍ക്കേണ്ടിവന്നത്. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകള്‍ തയ്യാറായി. രാജ്യത്തെ മെട്രോ നഗരങ്ങളിലേത് പോലെ റോഡുകള്‍ മനോഹരമായാണ് നിര്‍മിച്ചത്.പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ഫ്‌ലക്‌സുകളും പത്ര പരസ്യങ്ങളും നിറഞ്ഞു.പക്ഷേ, മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിന് എത്തിയില്ല. അതിനു പിന്നില്‍ മറ്റു കാര്യങ്ങള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മന്ത്രി റിയാസിനെതിരെ മുഖ്യമന്ത്രിയെ നേരില്‍കണ്ട് എം ബി രാജേഷ് പരാതി അറിയിച്ചെന്നും രാജേഷിന്റെ പരാതിയെത്തുടര്‍ന്നെന്ന് മുഖ്യമന്ത്രി വിട്ടുനിന്നതുമെന്നാണ് പുറത്ത് വരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *