കോട്ടയം: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ സംഘം കോട്ടയം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. കേസില്‍ ഡി സി ബുക്ക്‌സ് മുന്‍ എഡിറ്റര്‍ എ വി ശ്രീകുമാറിനെ മാത്രം പ്രതി ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വ്യാജ രേഖ ചമയ്ക്കല്‍, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം. കേസെടുത്ത് ആറുമാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പുസ്തകത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി.

വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ പിയുടെ ആത്മകഥാ ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇത് തന്റെ ആത്മകഥയല്ലെന്ന് ഇ പി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി. ഇ പിയുടെ പരാതിയില്‍ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്നാണെന്ന കണ്ടെത്തിയത്. ഡിസി ബുക്‌സിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാര്‍ ആത്മകഥാഭാഗങ്ങള്‍ ചോര്‍ത്തിയെന്നാണ് ഡിജിപിക്ക് നല്‍കിയ പൊലീസ് റിപ്പോര്‍ട്ട്. ഇ പി ജയരാജനും ഡി സി ബുക്‌സും തമ്മില്‍ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ രേഖാമൂലമുള്ള കരാര്‍ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ചോര്‍ന്നത് ഡി സിയില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തുമ്പോഴും ഈ കഥാഭാഗങ്ങള്‍ എങ്ങനെ ഡിസിയിലെത്തി എന്നതില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്.

Leave a Reply

Your email address will not be published. Required fields are marked *