തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നില്‍ വൃക്ഷത്തൈ നട്ട് നാട മുറിച്ചായിരുന്നു ഓഫീസ് ഉദ്ഘാടനം. ശേഷം ഓഫീസിനകത്ത് സ്ഥാപിച്ച കെ.ജി മാരാറുടെ വെങ്കല പ്രതിമ അമിത് ഷാ അനാച്ഛാദനം ചെയ്തു.

ഓഫീസ് നടന്ന കണ്ട അമിത് ഷാ, 15 മിനിറ്റോളം നേരം രാജീവ് ചന്ദ്രശേഖരനും മറ്റു നേതാക്കളുമായും ആശയവിനിമയം നടത്തി. കേരളത്തില്‍ എന്‍ഡിഎ 2026ല്‍ അധികാരത്തില്‍ വരുമെന്ന് അമിത് ഷാ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 ശതമാനത്തിന് മുകളില്‍വോട്ട് പിടിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. പിണറായി വിജയന്‍ നടത്തിയ സ്വര്‍ണക്കടത്ത് അഴിമതി സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ആണ്. യുഡിഎഫും അഴിമതിയില്‍ പിന്നോട്ടല്ല. സോളാര്‍, ബാര്‍, പാലാരിവട്ടം പാലം, അഴിമതികള്‍ ഉദാഹരണമാണ്. 11 വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനെതിരെ ഒരു അഴിമിതി ആരോപണം പോലും ഉണ്ടായിട്ടില്ല. 14 ദേശീയ പാതകള്‍ക്കായി 65000 കോടി രൂപ അനുവദിച്ചു. വിഴിഞ്ഞം, ഡ്രൈ ഡോക്ക്, ദേശീയപാത, രണ്ട് വന്ദേഭാരത് പദ്ധതികള്‍ കേന്ദ്രം കേരളത്തിന് നല്‍കി.വഖഫ് ബില്ലിലുടെ വഖഫ് ബോര്‍ഡിലെ അഴിമതി ഇല്ലാതാക്കി. ഇന്ത്യയെ സുരക്ഷിത രാജ്യമാക്കി മാറ്റി.അടുത്ത വര്‍ഷം മാര്‍ച്ച് 31 ന് ഇന്ത്യ നക്‌സല്‍ രഹിത രാജ്യമാകും. നരേന്ദ്ര മോദി വികസിത ഭാരതം സാക്ഷാത്കരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

തറക്കലിട്ട് 9 വര്‍ഷത്തിനുശേഷമാണ് ബിജെപിയുടെ പുതിയ സംസ്ഥാന ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തത്. അമിത് ഷാ തന്നെയായിരുന്നു ഓഫീസ് കെട്ടിടത്തിന് തറക്കല്ലിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *