കൃത്യമായ ആസൂത്രണത്തിലൂടെ പ്രാദേശിക വികസനം യഥാര്‍ഥ്യമാക്കുന്ന കോട്ടൂര്‍ പഞ്ചായത്ത് കേരളത്തിന് മാതൃകയെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വയലപ്പീടിക റോഡും ഇടിഞ്ഞ കടവ് പാലവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പഞ്ചായത്തിന് പാലം നിര്‍മ്മിക്കാനായത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അധികാര വികേന്ദ്രീകരണം മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. അഞ്ച് ലക്ഷം വീടുകള്‍ ലൈഫ് പദ്ധതിയിലൂടെ നിര്‍മിക്കാന്‍ സാധിച്ചു. അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ ടാറിട്ട ഗ്രാമീണ റോഡുകള്‍ ഉള്ള സംസ്ഥാനമാണ് കേരളം. തോരായിക്കടവ് പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകളുടെയും യോഗങ്ങളുടെയും അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. തെറ്റായ പ്രവണതകളോടും കൃത്യവിലോപങ്ങളോടും സന്ധിയില്ലാത്ത പോരാട്ടം സര്‍ക്കാര്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

1.21 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മിച്ചത്. 39.73 ലക്ഷമാണ് പാലത്തിന്റെ നിര്‍മാണ ചെലവ്. ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തിയാണ് പദ്ധതി യഥാര്‍ഥ്യമായത്.

തൃക്കുറ്റിശ്ശേരിയില്‍ നടന്ന ചടങ്ങില്‍ കെ എം സച്ചിന്‍ദേവ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ്, വൈസ് പ്രസിഡന്റ് എം കെ വിലാസിനി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ഷൈന്‍, സിന്ധു കൈപ്പങ്ങല്‍, കെ കെ സിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം നഫീസ വഴുതനപ്പറ്റ, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു കൊല്ലരുകണ്ടി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *