കുന്ദമംഗലം: ഇരുപത്തിയേഴ് വർഷമായി പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ ജീവിതം കഴിച്ചിരുന്ന കോട്ടിയേരി വിജയനും ഭാര്യ ചന്ദ്രികക്കും സ്വന്തമായി വീട് ഉടൻ തയ്യാറാവുന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ഈ കുടുംബത്തിന്റെ ദുരവസ്ഥ പ്രദേശത്തെ അങ്കണവാടി ടീച്ചർ ഷീജ പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പ്രശ്നത്തിന് സ്ഥിരപരിഹാരം കണ്ടെത്താനായത്.

സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ വീടെന്നത് സ്വപ്നമായിരുന്ന അവസ്ഥയിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇവർ കുടിൽ കെട്ടി താമസിച്ചിരുന്ന സ്ഥല ഉടമകളായ ബന്ധുക്കളെ സമീപിച്ച് 3 സെൻ്റ് ഭൂമി സൗജന്യമായി ലഭ്യമാക്കി. തുടർന്ന് ലൈഫ് പദ്ധതിയിലൂടെ 4 ലക്ഷം രൂപ അനുവദിക്കുകയും സുമനസുകളുടെ പിന്തുണയും ലഭ്യമാക്കുകയും ചെയ്തു.

ഒരു കിടപ്പുമുറി, ഡൈനിംഗ് ഹാൾ, അടുക്കള, സിറ്റൗട്ട് എന്നിവ ഉൾപ്പെടുന്ന വീടിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കോൺട്രാക്ടർ അജീഷിൻ്റെ നേതൃത്വത്തിൽ ഇതിനകം 6 ലക്ഷത്തോളം രൂപ ചെലവഴിച്ച് വീടിൻ്റെ നിർമ്മാണം ഏകദേശം പൂത്തിയായിട്ടുണ്ട്. പണി പൂർത്തിയാക്കി എത്രയും പെട്ടെന്ന് വീട് കൈമാറാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. അനിൽകുമാർ പറഞ്ഞു. ജീവിതകാല സ്വപ്നമായ വീടിന്‍റെ സാക്ഷാത്കാരത്തിലേക്ക് വിജയനും ചന്ദ്രികയും കുടുംബവും മുന്നേറുമ്പോൾ, പഞ്ചായത്തിന്റെ ഈ ഇടപെടൽ വലിയ മാതൃകയായി മാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *