പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള ചിത്രം പുറത്തു വന്നു. ചിത്രത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസനും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റുമുണ്ട്. സുധാകരനുമായി മോന്‍സന് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാര്‍ പരാതിയില്‍ ആരോപിക്കുന്നു.സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചു. 2018 നവംബ‍ർ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മോന്‍സന്‍റെ കലൂരുളള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.അതേസമയം 2018 ല്‍ കെ സുധാകരന്‍ എംപിയായിരുന്നില്ല. 2019 ലാണ് കെ സുധാകരന്‍ കണ്ണൂരില്‍ നിന്നും ജയിച്ച് എംപിയായത്. കോസ്‌മെറ്റോളജിസ്റ്റ് എന്നുപറഞ്ഞ് കെ സുധാകരനെ മോന്‍സന്‍ ചികില്‍സിച്ചിരുന്നു. പത്തു ദിവസം മോന്‍സന്റെ വീട്ടില്‍ താമസിച്ചായിരുന്നു ചികില്‍സ,
മോന്‍സനുമായി പരിചയമുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോമസണ്‍ പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്റെ പരിപാടിയിലാണ് മോന്‍സനെ പരിചയപ്പെട്ടത്. തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു. മോന്‍സന്റെ പുരാവസ്തുകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിചയമുണ്ടോ എന്നും മോന്‍സന്‍ ചോദിച്ചിരുന്നതായി ജിജി തോംസണ്‍ വ്യക്തമാക്കി.

നേരത്തെ ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം എന്നിവര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഡിഐജി എസ് സുരേന്ദ്രന്റെ വീട്ടിലെ പാര്‍ട്ടിക്കിടെ മോന്‍സന് പണം കൈമാറിയിരുന്നതായി മറ്റൊരു പരാതിക്കാരന്‍ യാക്കൂബും വെളിപ്പെടുത്തിയിട്ടുണ്ട്.മോന്‍സന്‍ മാവുങ്കലിന്റെ ഡല്‍ഹിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന്‍ ഇടപെട്ടിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. മോന്‍സനെതിരെ രംഗത്തെത്തിയ യാക്കൂബ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കെ സുധാകരനെതിരെയും മറ്റ് നിരവധി രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിലെ ഉന്നതര്‍ക്ക് എതിരെയും വെളിപ്പെടുത്തുലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *