അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ പ്രതികരണവുമായി കെ സുധാകരൻ. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ പറഞ്ഞു.ജുഡീഷ്യല്‍ അന്വേഷണം വന്നാലും നേരിടും. ഒരു പ്രയാസവുമില്ല. അന്വേഷിക്കണമെന്നാണ് തന്റെ നിലപാടെന്നും സുധാകരന്‍ പറഞ്ഞു. വസ്തുനിഷ്ഠമായ കാര്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് തന്റേയും കൂടി ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയില്‍ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒരുപാടുകാലം അംഗരക്ഷകരുടെ സംരക്ഷണത്തില്‍ ജീവിച്ചയാളാണ് താന്‍. ജീവിതത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കാന്‍ ശ്രമിച്ച ഒരുപാര്‍ട്ടി അതു നടക്കില്ലെന്ന് കണ്ടപ്പോള്‍ കേസുകളില്‍പ്പെടുത്തി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. സംശുദ്ധമായ പൊതു പ്രവര്‍ത്തനമാണ് തന്റേതെന്നും സുധാകരന്‍ വ്യക്തമാക്കി. മനസാ വാചാ കര്‍മണാ, സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനവും പൊതു പ്രവര്‍ത്തനവും നല്‍കുന്ന ആളാണ് താന്‍. ആരോപണങ്ങളെക്കുറിച്ച് ഏത് സിബിസിഐഡി വേണമെങ്കിലും വന്ന് അന്വേഷിച്ചോട്ടെ. അന്വേഷിച്ചിട്ടെങ്കിലും പൊതു ജനത്തിന് മുന്നില്‍ തന്റെ വ്യക്തിത്വം തെളിയിക്കാമല്ലോ എന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഇത്തരം കേസുകളൊന്നും അന്വേഷിക്കില്ല. പരാതിക്കാരനായ പ്രശാന്ത് ബാബു എന്തും വിളിച്ചുപറയും. താത്കാലിക ഡ്രൈവറുടെ ജോലിക്ക് കുറച്ചുദിവസങ്ങള്‍ മാത്രമാണ് പ്രശാന്ത് തനിക്കൊപ്പമുണ്ടായിരുന്നത്. അദ്ദേഹം എന്ത് തെളിവാണ് വിജിലന്‍സിന് മുന്നില്‍ ഹാജരാക്കുന്നതെന്ന് തനിക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു.
വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ സുധാകരനെതിരേ നിര്‍ണായകമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സിന്റെ നിലപാട്. സുധാകരനെതിരേ കേസെടുത്ത് അന്വേഷണം നടത്താനായി വിജിലന്‍സ് നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് വിവരം.
