വയറ്റിൽ കത്രിക വെച്ച് തുന്നിയ സംഭവത്തിൽ തുടർച്ചയായ നീതി നിഷേധം അനുഭവിക്കുന്ന ഹർഷിന കെകെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിക്കു മുന്നിൽ ഉപവാസ സമരം നടത്തും. സമര സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 28 ന് ആരോഗ്യ മന്ത്രിയുടെ വസതിക്കുമുന്നിൽ ഉപവാസ സമരം നടത്തുമെന്ന് സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.

104 ദിവസം തുടർച്ചയായി കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ സമരം നടത്തിയതിൻ്റെ ഫലമായി പോലീസ് കേസ് അന്വേഷിക്കുകയും കുറ്റപത്രം സമർപ്പിച്ച് നടപടികളുമായി മുന്നോട്ടുപോകുമ്പോൾ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിക്കാൻ സാഹചര്യം ഒരുക്കിയത് പ്രൊസിക്യൂഷൻ്റെ പരാജയമാണെന്നും നീതി ലഭിക്കുന്നത് സർക്കാർ തടയുകയാണെന്നും ദിനേശ് പെരുമണ്ണ പറഞ്ഞു.

തുടർ ചികിത്സക്ക് ഗതിയില്ലാതെ പ്രയാസപ്പെട്ട ഹർഷിനക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകിയ സാമ്പത്തിക സഹായമാണ് തുണയായത്.വർദ്ധിച്ചുവരുന്ന ചികിത്സ പിഴവുകൾ ആരോഗ്യ മേഖലയുടെ കഴിവുകേടാണ് തെളിയിക്കുന്നത്.വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും നഷ്ടപരിഹാരം നൽകുവാനോ ഇരകൾക്ക് നീതി ലഭിക്കാനോ സർക്കാർ തയ്യാറാവുന്നില്ല. ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.

സമര സമിതി യോഗത്തിൽ ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കൺവീനർ മുസ്തഫ പാലാഴി, ട്രഷറർ എം വി അബ്ദുൽ ലത്തീഫ്, വൈസ് ചെയർമാൻ ഇപി അൻവർ സാദത്ത്, ഹബീബ് ചെറൂപ്പ, കെ ഇ ഷെബീർ,ഹർഷിന കെകെ ,ഹർഷിനയുടെ
ഭർത്താവ് അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *