പുതിയ ബലാത്സംഗക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് വനിതാ നേതാവ് സജന ബി സാജൻ. മുമ്പും രാഹുലിനെതിരെ പരാതികൾ വന്ന സാഹചര്യത്തിൽ തുറന്ന് പ്രതികരിച്ച നേതാവാണ് സജന. അതീവ ഗൗരവമുള്ള വിഷയങ്ങളിൽ പ്രതികരിക്കുക എന്നത് ഉത്തരവാദിത്വം തന്നെയാണെന്ന് സജന ഫേസ്‌ബുക്കിൽ കുറിച്ചു. ഒന്നാണെങ്കിൽ അത് അബദ്ധം, രണ്ടാണെങ്കിൽ അത് കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരമാണെന്നും സജന തുറന്നടിച്ചു.
സ്ത്രീ പക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ കോൺഗ്രസിനുള്ളിൽ നിന്നും ചില മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും സജന എഴുതുന്നു. പറയുന്നത് ശരിയുടെ ബോധ്യമാണ് എന്ന തിരിച്ചറിവ് തന്നെയാണ് ആശ്വാസമെന്നും അതിജീവിതമാരെ നിങ്ങൾ പോരാടുക എന്നും അവർ കുറിച്ചു.
സജന ബി സാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
അതീവ ഗൗരവമുള്ള വിഷയങ്ങളിൽ പ്രതികരിക്കുക എന്നത് ഉത്തരവാദിത്വം തന്നെയാണ്. അതുകൊണ്ടാണ് ഇന്നലെകളിലും ഇന്നും പ്രതികരിക്കുന്നത്.
കൊടുംക്രൂരതയ്ക്ക് ഇതല്ലാതെ മറ്റെന്താണ് പറയേണ്ടത്.
ഒന്നാണെങ്കിൽ അത് അബദ്ധം,
രണ്ടാണെങ്കിൽ അത് കുറ്റം.
തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരം..
ചെന്നതുകൊണ്ടല്ലേ സംഭവിച്ചത് എന്ന ന്യായീകരണ പടയാളികൾ പടച്ചുവിടുന്ന ചോദ്യത്തോട് ഒന്നേ പറയാനുള്ളൂ
“മിട്ടായി നൽകി കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്ന സൈക്കോ പാത്തുക്കളെ തിരിച്ചറിയാൻ കഴിയാത്ത നാട്ടിൽ പ്രണയം നടിച്ച് ഓരോരുത്തരെയും നശിപ്പിക്കുന്ന ഉന്നത സ്ഥാനീയനെ എങ്ങനെയാണ് ഈ പെൺകുട്ടികൾക്ക് തിരിച്ചറിയാൻ കഴിയുക?”
സ്ത്രീ പക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ പാർട്ടിയിൽ ചില മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും പറയുന്നത് ശരിയുടെ ബോധ്യമാണ് എന്ന തിരിച്ചറിവ് തന്നെയാണ് ആശ്വാസം..
അതിജീവിതമാരെ നിങ്ങൾ പോരാടുക…
നിങ്ങൾ പോരാടുന്നത് ഇപ്പോൾ ഒരു കോൺഗ്രസ് നേതാവിനോടല്ല…
അവർക്ക് എന്റെ നേതാക്കളുടെ സംരക്ഷണമില്ല…
അവർക്ക് സംരക്ഷണം നൽകാൻ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് ലക്ഷ്യങ്ങൾ ഉണ്ടാകും…
രാഹുൽ മങ്കൂട്ടത്തിലിനെതിരെ പ്രതികരിക്കുന്നവരെ സ്വന്തം പാളയത്തിൽ എത്തിക്കാനുള്ള പ്രത്യേക കഴിവുണ്ടെന്ന് നമുക്കറിയാം..
എന്നാൽ എല്ലാപേരെയും ആ കണ്ണോടെ കാണരുത്…
യൂത്ത് കോൺഗ്രസ് സ്ത്രീപക്ഷ നിലപാടിൽ തന്നെയാണ്…
