തൃശൂർ പൂരം കലക്കൽ വിവാദത്തിൽ പൊലീസ് ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി അന്വേഷണ റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം പ്രശ്നമുണ്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്. എഡിജിപി അജിത് കുമാറിനെതിരെയും റിപ്പോർട്ടിൽ പരാമർശമില്ലന്ന് സൂചന. തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകൾ പ്രശ്നത്തിന് കാരണമായെന്നും റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി.

കളക്ടർ വിളിച്ച യോഗം മുതൽ തിരുവമ്പാടി ദേവസ്വത്തിന്റെ കടുംപിടിത്തങ്ങൾ പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർത്തിട്ടില്ല. എഡിജിപി റിപ്പോർട്ട് കോടതിയ്ക്ക് കൈമാറും. തുടർ നടപടികൾ ഇതിന് ശേഷമാകും ഉണ്ടാവുക. പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ടാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് നൽകിയിരിക്കുന്നത്. 2024 ഒക്ടോബറിലാണ് മുഖ്യമന്ത്രി ത്രിതല അന്വേഷണം പ്രഖ്യാപിക്കുന്നത്. 16 മാസം കഴിയുമ്പോഴാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കി എഡിജിപിക്ക് സമർപ്പിച്ചിരിക്കുന്നത്.

തൃശൂർ പൂരം കലക്കൽ വിവാദത്തിൽ , വ്യാജ റിപ്പോർട്ട് ആണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ വിമർശിച്ചു. തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകൾ പ്രശ്നത്തിന് കാരണമായെന്ന റിപ്പോർട്ട് അംഗീകരിക്കാനാകില്ല. റിപ്പോർട്ടിന്റെ തിരക്കഥ മുഖ്യമന്ത്രി പിണറായി വിജയനും, സംവിധാനം എഡിജിപി അജിത് കുമാറുമാണെന്നും കെ മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *