കര്‍ണാടക ചിക്ക്മഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയ്ക്ക് വിട നല്‍കി ജന്മനാട്. വീട്ടിലെ പൊതുദര്‍ശനത്തിനിടെ വൈകാരിക രംഗങ്ങളാണുണ്ടായത്. ശ്രീനന്ദയുടെ പ്രിയപ്പെട്ടവര്‍ നെഞ്ചുപൊട്ടി വിലപിച്ചു. അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറ് കണക്കിനാളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സഹോദരൻ സച്ചു ചിതയ്ക്ക് തീകൊളുത്തി.

മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരുക്കെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവികത ഇല്ലെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ഇന്ന് രാവിലെയോടെയാണ് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നത്.

തലയുടെ വലതു ഭാഗത്തിലുണ്ടായ ആഴത്തില്‍ ഉള്ള മുറിവാണ് മരണ കാരണം. ശരീരത്തിലെ മറ്റ് മുറിവുകള്‍ വീഴ്ചയില്‍ മരച്ചില്ല ഉരഞ്ഞോ പാറയില്‍ ഉരഞ്ഞോ സംഭവിച്ചതാകം എന്ന നിഗമനത്തിലാണ് എത്തുന്നത്. മറ്റ് പരാതികള്‍ ഒഴിവാക്കാന്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും ചിത്രീകരിച്ചിട്ടുണ്ട്.

അതേസമയം, ശ്രീനന്ദയെ അവസാനമായി കണ്ട ഭാഗത്തല്ല മൃതദേഹം ഉണ്ടായത് എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. അതിനാല്‍ ശ്രീനന്ദ തെന്നി വീണതാണോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്നതില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും എന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ജിതേന്ദ്ര ദയമയുടെ മേല്‍നോട്ടത്തില്‍ ആണ് അന്വേഷണം. അന്വേഷണവുമായി കുടുംബം പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *