വയനാട് മുണ്ടക്കൈ – ചൂരൽമല ടൗൺഷിപ്പിലെ വിള്ളൽ വീണ എട്ടാം നമ്പർ വീട്ടിൽ സന്ദർശനം നടത്താൻ എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ. ജെ ജനീഷിനെയും നേതാക്കളെയും തടഞ്ഞ് പൊലീസ്. വീട് സന്ദർശിച്ച ശേഷം മടങ്ങാം എന്ന് ഉറപ്പ് നൽകിയതോടെയാണ് നേതാക്കളെ പൊലീസ് പ്രദേശത്തേയ്ക്ക് കടത്തി വിട്ടത്. വിള്ളൽ വീണ വീടിന്റെ മുകൾ വശം നേതാക്കൾ കണ്ടു മടങ്ങി.

കഴിഞ്ഞദിവസമാണ് സർക്കാർ ടൗൺഷിപ്പിൽ ഒന്നാം സോണിലെ നൗഫലിന്റെ വീട്ടിൽ വിള്ളൽ കണ്ടെത്തിയത്. താപനില മൂലമുണ്ടാകുന്ന സ്വാഭാവിക വിള്ളൽ ആണെന്നും നടപടികൾ സ്വീകരിച്ചു വരികയായിരുന്നു എന്നും ഊരാളുങ്കൽ അധികൃതർ വീട് സന്ദർശിച്ച ശേഷം വ്യക്തമാക്കിയിരുന്നു. വിള്ളൽ കണ്ടെത്തിയ നൗഫലിന്റെ വീട് റവന്യൂ മന്ത്രി കെ രാജൻ സന്ദർശിച്ചു. ശേഷം വിള്ളൽ വീണ ഭാഗങ്ങൾ മന്ത്രി പരിശോധിച്ചു.

ഊരാളുങ്കൽ അധികൃതർ പറഞ്ഞത് പ്രകാരമാണ് മുഖ്യമന്ത്രിയും വിഷുവിന് മുൻപ് വീട് നൽകുമെന്ന് പറഞ്ഞിരുന്നത്. നിർമ്മാണം നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും മഴക്കാലത്തിനു മുമ്പ് 178 വീടുകളും വാസയോഗ്യമാകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *