വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലെ വിള്ളല്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നടത്തിയത് കാപട്യമായിരുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. പണി പൂര്‍ത്തിയായിരുന്നെങ്കില്‍ പിറ്റേന്ന് താക്കോല്‍ കൊടുത്താല്‍ മതിയായിരുന്നല്ലോ. ഇത്തരമൊരു കാപട്യം നടത്തി തിരഞ്ഞെടുപ്പ് കാലം മുഴുവന്‍ സര്‍ക്കാര്‍ അതിനെ ആഘോഷിച്ചു. ആയിരക്കണക്കിന് ബോര്‍ഡുകള്‍ വച്ചു. പണി വൈകിയതിന് ഞങ്ങളെ വിമര്‍ശിച്ചവര്‍ നല്‍കിയ വീടുകളില്‍ ഇത്ര ദിവസമായിട്ടും ജനങ്ങള്‍ക്ക് താമസം തുടങ്ങാന്‍ പറ്റിയിട്ടില്ലല്ലോ എന്നും വിഡി സതീശന്‍ ചോദിച്ചു.

മന്ത്രി രാജന്‍ മേശപ്പുറത്ത് കയറി എന്ത് നാടകമാണ് കളിച്ചതെന്നും വി ഡി സതീശന്‍ ആക്ഷേപിച്ചു. വിളളലുണ്ടോ എന്ന് മേശപ്പുറത്ത് കയറി നിന്ന് പരിശോധിക്കേണ്ടത് മന്ത്രിയാണോ എന്ന് വി ഡി സതീശന്‍ ചോദിച്ചു. മന്ത്രിയല്ല എഞ്ചിനീയര്‍മാരാണ് പരിശോധനകള്‍ നടത്തേണ്ടത്. നിര്‍മാണത്തെക്കുറിച്ച് ഗുരുതര ക്രമക്കേടുകളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഏച്ചുകെട്ടിയ ഉദ്ഘാടനമാണ് അന്ന് നടത്തിയത്. സര്‍ക്കാര്‍ ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും കാലം കണക്കുചോദിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിലുണ്ടാകുന്ന കാലതാമസം ചൂണ്ടിക്കാട്ടിയും പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സ്വര്‍ണക്കൊള്ള കേസ് അന്വേണം എങ്ങുമെത്താന്‍ പോകുന്നില്ലെന്ന് താന്‍ മുന്‍പ് തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. പ്രാഥമിക കുറ്റപത്രം പോലും സമര്‍പ്പിക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള സമ്മര്‍ദമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *