തിരുവനന്തപുരം: ചിറയൻകീഴിൽ പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരൻ ദിക്ഷലിന്റെ വീട് സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മകനെ നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ വേദന വാക്കുകൾക്ക് അപ്പുറമാണ്. കുടുംബത്തിന്റെ വേദനയിൽ ഞാൻ പങ്കുചേരുന്നെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
പാമ്പുകടിയേറ്റ് എട്ട് വയസ്സുകാരൻ ദിക്ഷൽ എന്ന പൊന്നുമോൻ നമ്മെ വിട്ടുപോയ വിവരം അതീവ ദുഃഖത്തോടെയാണ് അറിഞ്ഞത്. ദിക്ഷലിന്റെ വസതി സന്ദർശിച്ചു, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. മകനെ നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ വേദന വാക്കുകൾക്ക് അപ്പുറമാണ്. കുടുംബത്തിന്റെ വേദനയിൽ ഞാൻ പങ്കുചേരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ദിക്ഷലിന്റെ പഠനവും കളികളും ഇനിയില്ല എന്നത് വലിയൊരു വിങ്ങലാണ്. വിദ്യാലയങ്ങളിലും അങ്ങോളമിങ്ങോളം സുരക്ഷ കൂടുതൽ കർശനമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. ഇത്തരം ദാരുണമായ സംഭവങ്ങൾ ഇനിയൊരിക്കലും ഉണ്ടാകാതിരിക്കട്ടെയെന്നും വി ശിവൻകുട്ടിയുടെ വാക്കുകൾ.
അഴൂർ മൂലേൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരണപ്പെട്ടത്. വീടിനുള്ളിൽ കിടന്നുറങ്ങുമ്പോഴാണ് ദിക്ഷലിന് പാമ്പ് കടിയേറ്റത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അമ്മയോടും സഹോദരിയോടുമൊപ്പമാണ് ദിക്ഷൽ ഉറങ്ങിയത്.
കാലിൽ കടിയേറ്റതിനെ തുടർന്ന് കുട്ടി ഉണർന്ന് ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. നോബിൾ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരണപ്പെട്ട ദക്ഷൽ.
