പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിന് ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ്‌ഫോഗട്ടിന് ഗുസ്തി ഫെഡറേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയ ശേഷം ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കപ്പെട്ടതിനും ഉത്തേജകവിരുദ്ധ നടപടികള്‍ പാലിക്കാത്തതിനും താരത്തിനോട് ഇപ്പോള്‍ ഫെഡറേഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. 2026 ജൂണ്‍ വരെ ഒരു മത്സരത്തില്‍ പോലും പങ്കെടുക്കാനാകില്ലെന്നും 15 പേജുള്ള നോട്ടീസില്‍ പറയുന്നു. 2024 പാരീസ് ഒളിമ്പിക്സില്‍ വിനേഷ് ഫൈനലിലെത്തിയെങ്കിലും മത്സര ദിവസം രാവിലെ ഭാരം എടുത്തപ്പോള്‍ 100 ഗ്രാം അധികമായതിനാല്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. വിവാദങ്ങള്‍ക്കും പരിശോധനകള്‍ക്കും ഒടുവില്‍ വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിക്കുകയും പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ചെയ്തു. നിലവില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് എം .എല്‍.എ.യാണ് വിനേഷ് ഫോഗട്ട്.

പാരീസ് ഒളിമ്പിക്‌സ് അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് 2028 ഒളിമ്പിക്സ് ലക്ഷ്യമിട്ട് മത്സരരംഗത്തേക്ക് തിരിച്ചുവരികയാണെന്ന് വിനേഷ് ഈയിടെ പ്ര ഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ഞായറാഴ്ച ദേശീയ ഓപ്പണ്‍ റാങ്കിങ് ഗസ്റ്റി ടൂര്‍ണമെന്റ് തുടങ്ങാനിരിക്കെയായിരുന്നു വിനേഷിന് തിരിച്ചടിയെന്നോണം ഫെഡറേഷന്റെ ഇടപെടലുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള യോഗ്യതാ ടൂര്‍ണമെന്റ് കൂടിയാണിത്.

അതേ സമയം ടൂര്‍ണമെന്റില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ ശ്രമിക്കുകയാണെന്ന് വിനേഷ് ആരോപിച്ചു. ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണക്കേസില്‍ രണ്ടുവര്‍ഷം മുന്‍പ് നടന്ന സമരത്തിന്റെ മുന്‍നിരയില്‍ വിനേഷ് ഉണ്ടായിരുന്നു. ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ ആറുപേരില്‍ ഒരാള്‍ താനാണെന്ന് താരം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സംഭവങ്ങളുമായി ഇപ്പോഴുണ്ടായിരിക്കുന്ന നടപടിക്ക് ബന്ധമില്ലെന്ന നിലപാടാണ് ഗുസ്തി ഫെഡറേഷന്‍ സ്വീകരിക്കുന്നത്. വിരമിച്ച താരങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഉത്തേജക മരുന്ന പരിശോധനയും മറ്റും പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ നോട്ടീസ് സമയമെടുക്കേണ്ടതുണ്ടെന്നും അത് പൂര്‍ത്തിയാകാതെ മത്സ വിക്കാനാകില്ലെന്നും ഫെഡറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. 2026 ജൂണ്‍ 26-നാണ് വിനേഷിന്റെ നോട്ടീസ് സമയം പൂര്‍ത്തിയാകുന്നത്. പാരീസ് ഒളിമ്പിക്‌സിലുണ്ടായ സംഭവ വികാസങ്ങള്‍ ഇന്ത്യന്‍ ഗുസ്തിക്ക് അപമാനമായെന്നും ഉത്തേജക ഏജന്‍സിയുടെ പരിശോധനക്ക് കൃത്യമായി ഹാജരാകാതിരുന്നതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് കാരണംകാണിക്കല്‍ നോട്ടീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *